₹വധ ഗൂഢാലോചനക്കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി
₹നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കുകയും, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് മറ്റൊരു ബെഞ്ച് മേയ് 30 വരെ സമയം നീട്ടി നൽകുകയും ചെയ്തതോടെ, സിനിമാതാരം ദിലീപ് കൂടുതൽ കുരുക്കിലായി. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യവും തള്ളി.
വധ ഗൂഢാലോചനക്കേസിൽ മറ്റൊരു സിംഗിൾ ബെഞ്ച് നൽകിയ മുൻകൂർ ജാമ്യത്തിന്റെ ബലത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യം, രണ്ടു വർഷത്തിലേറെ തടവു ലഭിക്കുന്ന ഗൂഢാലോചനക്കുറ്റമാണെന്ന് ഹർജി തള്ളിയ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വ്യക്തമാക്കി.
ദിലീപും മറ്റു പ്രതികളായ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ചേർന്ന് അന്വേഷണോദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നുള്ള കേസാണിത്.
ഇവർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനെക്കുറിച്ചു സംസാരിക്കുന്നതിന്റെ ശബ്ദരേഖ ബാലചന്ദ്രകുമാർ കൈമാറിയിരുന്നു. ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ലെങ്കിലും പരാതിക്കാരനായ അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ റിപ്പോർട്ട്, ബാലചന്ദ്രകുമാറിന്റെ മൊഴികൾ, എഫ്.ഐ.ആർ, തുടങ്ങിയവ പരിഗണിച്ചാൽ പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ധാരണയിൽ 2017 നവംബർ 15ന് എത്തിച്ചേർന്നതായി വ്യക്തമാകുമെന്ന് കോടതി പറഞ്ഞു.കേസിലെ അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങൾക്കു ചോർത്തി നൽകരുതെന്നും വിധിയിൽ പറയുന്നു.
ദിലീപിന്റെ വാദങ്ങൾ:
കോടതിയുടെ മറുപടി
വാദം 1: കെട്ടിച്ചമച്ച കേസാണിത്. ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തുന്നതിനു മുമ്പ് മൂന്നു തവണ ബൈജു പൗലോസ് ഇയാളെ കണ്ടിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നല്ല ട്രാക്ക് റെക്കാർഡുള്ളയാളല്ല.
കോടതി: ശ്രീജിത്തിന്റെ ബന്ധുവായ പാട്ടുകാരിയെ നാദിർഷയുടെ ചിത്രത്തിൽ പാടിക്കണമെന്ന് ബാലചന്ദ്രകുമാർ ശുപാർശ ചെയ്യുന്ന വാട്ട്സ് ആപ്പ് സന്ദേശമുണ്ടെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ഇതൊന്നും കേസ് റദ്ദാക്കാൻ മതിയായ കാരണമല്ല. ആരോപണങ്ങൾക്ക് തെളിവില്ല.
വാദം 2: 2017ൽ നടന്ന സംഭവത്തിൽ 2022 ജനുവരിയിലാണ് കേസെടുത്തത്. പ്രാഥമിക പരിശോധന പോലും നടത്തിയില്ല.
കോടതി: പരാതി കള്ളമല്ലെന്ന് ഉറപ്പാക്കാനാണ് പ്രാഥമിക പരിശോധന. ഇതിൽ വീഴ്ചയുണ്ടെന്നതിന്റെ പേരിൽ കേസ് റദ്ദാക്കാനാവില്ല.
വാദം 3: കുറ്റം തെളിയിക്കാനുള്ള വസ്തുതകളില്ലെന്ന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
കോടതി: ജാമ്യത്തിന് അർഹതയുണ്ടോയെന്നു പരിശോധിക്കുന്ന ഘട്ടത്തിലാണ് അതു പറഞ്ഞത്. കേസന്വേഷണത്തിൽ ഈ ഘട്ടത്തിൽ ഇടപെടുന്നത് തെളിവുകൾ ശേഖരിക്കാനുള്ള പൊലീസിന്റെ അവസരം നിഷേധിക്കും.
വാദം 4: കേസ് റദ്ദാക്കാനാവില്ലെങ്കിൽ സി.ബി.ഐക്കു വിടണം. ഡി.ജി.പി ഉൾപ്പെടെ കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തി. .
കോടതി: അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് ആവശ്യപ്പെടാൻ പ്രതികൾക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഢാലോചന കേസ് തെളിവ്
നടിയുടെ കേസിന് ബലമാകും
ആർ. അഭിലാഷ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ഒന്നര മാസം കൂടി അനുവദിച്ചത് ദിലീപിന് വൻ തിരിച്ചടിയായി.നടിയെ ആക്രമിച്ച കേസിന് ബലം പകരുന്ന തെളിവുകളാണ് വധഗൂഢാലോചനക്കേസിലെ അന്വേഷണത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സമയപരിധി നീട്ടിയതോടെ നടിയുടെ കേസുമായി ഈ തെളിവുകൾ ബന്ധിപ്പിക്കാൻ അവസരം ഒരുങ്ങും.
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകൾ ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ ഹാക്കർ സായ് ശങ്കർ മായിച്ചു കളഞ്ഞതായി കണ്ടെത്തിയിരുന്നു. വധഗൂഢാലോചനക്കേസിലെ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്ര് സായ് ശങ്കറിലേക്ക് എത്തിയത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും കൂട്ടരും നടത്തിയ ശ്രമങ്ങൾ പുറത്തുവന്നതും ഈ അന്വേഷണത്തിലാണ്.
ഇതിനു പുറമേ, കോടതി നേരത്തേ അനുവദിച്ച സമയപരിധി ഏപ്രിൽ 15ന് കഴിയുമെന്ന ധാരണയിലാണ് കാവ്യാ മാധവന്റെ മൊഴിയെടുക്കാനുള്ള അന്വേഷണസംഘത്തിന്റെ നീക്കത്തെ ദിലീപും കൂട്ടരും ചെറുത്തത്. സമയം നീട്ടിനൽകിയതോടെ മൊഴിയെടുപ്പും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |