കുറ്റ്യാട്ടൂർ : പഴുത്ത മാവിന്റെ ഇല കൊണ്ട് തേച്ചാൽ പുഴുത്ത പല്ലും കളഭം മണക്കുമെന്ന ചൊല്ല് വെറും ചൊല്ലല്ല എന്ന തിരിച്ചറിവിന്റെ ആഹ്ലാദത്തിലാണ് കുറ്റ്യാട്ടൂരിലെ കുടുംബ ശ്രീ പ്രവർത്തകർ. ഉണങ്ങി വീഴുന്ന കുറ്റ്യാട്ടൂർ മാവിലകളുടെ വിപണനസാദ്ധ്യതയാണ് ഇവരുടെ മനസ് കുളിർപ്പിച്ചിരിക്കുന്നത്.
ഭൗമ സൂചിക പദവി ലഭിച്ചതോടെ ആഗോള വിപണിയിലടക്കം തിളങ്ങുന്ന കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് പിന്നാലെയാണ് മാവില വിൽപനയുടെ സാദ്ധ്യത തെളിഞ്ഞിരിക്കുന്നത്. നീലേശ്വരത്തെ വെൽനസ് നിക്കയെന്ന കമ്പനിയാണ് മാവില ശേഖരിച്ച് പൽപ്പൊടി നിർമ്മാണം നടത്തുന്നത്. പഴുത്തതും ഉണങ്ങിയതുമായ നല്ലയിലകളാണ് പൽപൊടി നിർമ്മാണത്തിന് ഉചിതം. കുറ്റ്യാട്ടൂർ മാങ്ങയുടെ സവിശേഷതകളാണ് കമ്പനിയെ ഇവിടേക്ക് ആകർഷിച്ചത്. കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ കമ്പനി കിലോക്ക് 150 രൂപ പ്രകാരമാണ് കുടുംബശ്രീ പ്രവർത്തകരിൽ നിന്നും മാവിലകൾ ശേഖരിച്ചത്. രണ്ട് ഘട്ടങ്ങളായി ശേഖരിച്ച മാവിലക്ക് ഒന്നരലക്ഷം രൂപ നാട്ടുകാർ കൈപ്പറ്റിക്കഴിഞ്ഞു.
നാട്ടിൻപുറത്തെ സാധാരണ സ്ത്രീകൾക്കിടയിലേക്കും വരുമാനമാർഗവുമായാണ് കമ്പനിയുടെ വരവ്. കുറ്റ്യാട്ടൂരിന്റെ വിവിധ ഭാഗങ്ങളിൽ സുലഭമായി ലഭിക്കുന്ന മാവിലയുടെ ആവശ്യവും ഉപയോഗവും വർദ്ധിച്ചാൽ പ്രാദേശിക സാമ്പത്തിക നിലതന്നെ മാറിയേക്കും. ഇതിന്റെ ഭാഗമായി വെൽനസ് നിക്ക കമ്പനി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ചർച്ചകളിലാണിപ്പോൾ. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക കെട്ടുറപ്പ് ഉറപ്പാക്കാൻ മാവിലയുടെ പദ്ധതിയിലൂടെ സാധിക്കുമെങ്കിൽ കൂടുതൽ സാദ്ധ്യതകൾ തേടുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച മാവിലകൾ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി, വൈസ് പ്രസിഡന്റ് സി നിജിലേഷ് തുടങ്ങിയവർ ചേർന്ന് കൈമാറി.
കുറ്റ്യാട്ടൂർ മാവിന്റെ ഇലകൾ ശേഖരിച്ച് വലിയ രീതിയിലുള്ള വിപണനമാണ് ഉദ്ദേശിക്കുന്നത് പദ്ധതി മൂന്ന് ആഴ്ചകൾ പിന്നിടുമ്പോൾ കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച മാവിലകൾ പൽപ്പൊടി നിർമ്മാണ കമ്പനിക്ക് കൈമാറും.
നിജിലേഷ്,വൈ.പ്രസിഡന്റ് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |