മലപ്പുറം: ഫുട്ബാളിനോട് ചെറുപ്പം മുതൽ തുടങ്ങിയ മുഹബ്ബത്താണ് ടി.കെ ജസ്സിനെ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മുന്നേറ്റ നിരയിലെ താരമാക്കിയത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി ഗോൾ നേടിയും ഗോളവസരങ്ങൾ ഒരുക്കിയും ശ്രദ്ധനേടിയ ജസിൻ
മമ്പാട് എം.ഇ.എസ് കോളേജിൽ എത്തിയതിന് ശേഷമാണ് പ്രൊഫഷണൽ ഫുട്ബാൾ രംഗത്തേക്ക് എത്തുന്നത്.
കേരള യുണൈറ്റഡ് എഫ്.സിയുടെ താരമായി മാറിയതും ഈ വർഷം സന്തോഷ് ട്രോഫിയുടെ ഭാഗമായി മാറിയതുമെല്ലാം കണ്ണടച്ച് തുറക്കും മുമ്പാണെന്ന് ജസ്സിൻ പറയുന്നു. ചെറുപ്പത്തിൽ നിലമ്പൂരിലെ യുണൈറ്റഡ് അക്കാഡമിയിലൂടെയാണ് ഫുട്ബാൾ രംഗത്തേക്ക് ജസ്സിൻ കടന്ന് വരുന്നത്. അവിടുത്തെ കോച്ചായിരുന്ന കമാൽ ഏറെ പ്രചോദനം നൽകി. അവിടെ നിന്ന് നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂളിലെത്തിയപ്പോൾ അവിടെയും ഫുട്ബാൾ ടീമിൽ അംഗമായി. മമ്പാട് കോളേജിലെത്തിയപ്പോൾ അവിടെയും ടീമിൽ സ്ഥാനമുണ്ടായിരുന്നു. കോളേജിൽ രണ്ടാം വർഷ പഠിക്കുന്ന കാലത്ത് കിട്ടിയ ഇന്റർ കോളേജ് ഫുട്ബാളാണ് ജസ്സിന്റെ ജീവിതത്തിൽ വഴി തിരിവായത്. ഇന്റർ കോളേജിലെ പ്രകടനം കണ്ടാണ് കോച്ച് ബിനോ യുണൈറ്റഡ് എഫ്.സിയിലേക്ക് എടുത്തത്. സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചതും അപ്രതീക്ഷിതമായിരുന്നു. അന്ന് 60ഓളം ആളുകളാണ് ക്യാമ്പിലുണ്ടായിരുന്നത്. മികച്ച കളിക്കാരെ തിരഞ്ഞെടുത്തിൽ ജസ്സിനും അവസരം ലഭിക്കുകയായിരുന്നു.
കോച്ച് പറയും, നിങ്ങൾ മികച്ച കളിക്കാരാണ്
ടീമിലെ എല്ലാവരും ഒന്നിനൊന്ന് മികച്ചവരാണെന്ന് കോച്ച് ബിനോ എപ്പോഴും പറയാറുണ്ട്. അത് വലിയ ഊർജമാണ്. കേരളമെടുക്കുന്ന പെനാൽറ്റി കിക്കുകൾക്ക് ആത്മ വിശ്വാസവുമായി നല്ല ബന്ധമുണ്ട്. കളിക്കളത്തിൽ ആ സമയത്ത് കിക്കെടുക്കാൻ യോഗ്യരായവർ ആരെന്ന് അപ്പോൾ നിശ്ചയമുണ്ടാകും. പിന്നെ മൈതാനത്ത് ഒരു ടീമിനെയും ചെറുതായി കാണാറില്ല. എല്ലാ ടീമുകളും കരുത്തുറ്റതാണെന്നും ജസ്സിൻ പറയുന്നു. ഇന്ന് കരുത്തരായ മേഘാലയയുമായി ഏറ്റുമുട്ടുമ്പോൾ മുന്നേറ്റ നിരയിൽ കളിക്കാൻ ജസ്സിനുമുണ്ടാകും. മമ്പാട് കോളേജിൽ ബി.എ അറബിക്കിലാണ് ജസ്സിൻ ബിരുദം പൂർത്തിയാക്കിയത്. നിലമ്പൂർ മിനർവ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |