തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യവകുപ്പിന് കീഴിലുള്ള മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ചുറ്റുമതിൽ ബലപ്പെടുത്തി പഴുതടച്ച സുരക്ഷയൊരുക്കാൻ മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം. മാനസികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് രോഗികൾ രക്ഷപ്പെടുന്നതും സെല്ലുകളിൽ ആത്മഹത്യചെയ്യുന്നതും വിവാദമായ സാഹചര്യത്തിലാണ് നടപടി.
സെക്യൂരിറ്റി ശക്തിപ്പെടുത്തും. സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തും. പുതിയ തസ്തികകൾ സൃഷ്ടിക്കും. കുക്ക് ഉൾപ്പെടെയുള്ള തസ്തികകൾ പുനഃസ്ഥാപിക്കും. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 400 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി ആദ്യഘട്ടത്തിൽ 100കോടിയുടെയും തൃശൂരിൽ രണ്ട് ഘട്ടങ്ങളിലായി 98 കോടിയുടെയും തിരുവനന്തപുരം ഊളൻപാറയിലെ കേന്ദ്രത്തിൽ 100 കോടിയുടെയും അടിസ്ഥാന സൗകര്യവികസനത്തിനുള്ള നടപടികൾ ആരംഭിക്കും.
രോഗം ഭേദമായ ശേഷവും ബന്ധുക്കൾ ഏറ്റെടുക്കാത്തവരുടെ പുനരധിവാസം മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കും.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എയും ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |