SignIn
Kerala Kaumudi Online
Friday, 29 March 2024 5.22 PM IST

ലിസ വെയ്സെവിടെ,​ ഇന്റർപോളിന്റെ സഹായം തേടി പൊലീസ്

lisa

തിരുവനന്തപുരം: മൂന്നുവർഷം മുമ്പ് തലസ്ഥാനത്ത് നിന്ന് കാണാതായ ജർമ്മൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടി സിറ്റി പൊലീസ്. വിദേശവനിതയുടെ തിരോധാനം അന്വേഷിക്കുന്ന സിറ്റി നാർക്കോട്ടിക് സെൽ അസി.കമ്മിഷണറുടെ സംഘമാണ് ഇന്റർപോളിനെ സമീപിച്ചത്.

2019 മാർച്ച് 7ന് യു.എസ് പൗരൻ മുഹമ്മദ് അലിക്കൊപ്പമാണ് ലിസ തിരുവനന്തപുരത്തെത്തിയത്. മാർച്ച് 10ന് ജർമ്മനിയിലെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടശേഷം പിന്നീട് യാതൊരുവിവരവും ലഭിക്കാത്തതിനെ തുടർ‌ന്ന് വീട്ടുകാർ ജർമ്മൻ കോൺസുലേറ്റ് വഴി സമർപ്പിച്ച പരാതിയിൽ ഡി.ജി.പിയുടെ നിർദേശാനുസരണം വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് അന്വേഷണം. ലിസയ്ക്കൊപ്പം കേരളത്തിലെത്തുകയും 2019 മാർച്ച് 15ന് കൊച്ചിയിൽനിന്ന് ദുബായ് വഴി ലണ്ടനിലേക്ക് പോകുകയും ചെയ്‌ത മുഹമ്മദ്അലിയെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. മൂന്നുവർഷം മുമ്പ് രജിസ്റ്റർ ചെയ്‌ത കേസിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്‌തതിന് പിന്നാലെ കൊവിഡ് വ്യാപനമുണ്ടായതാണ് അന്വേഷണത്തിന് തടസമായത്.

പരാതി നൽകിയശേഷം ലിസയുടെ കുടുംബവും പൊലീസിനെയോ കോൺസുലേറ്റിനെയോ ബന്ധപ്പെടുകയോ അന്വേഷണവുമായി സഹകരിക്കുകയോ ചെയ്‌തിരുന്നില്ല. ലുക്ക്ഔട്ട് നോട്ടീസിലെ ഫോൺ നമ്പരുകളിലേക്ക് ലഭിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കൽ മാത്രമാണ് പൊലീസിനാകെ ചെയ്യാനായത്. കാളുകളുടെ ഉടമകളെ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തുമ്പോഴാണ് അത് ലിസയല്ലെന്ന് സ്ഥിരീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ജർമ്മൻ എംബസിയുടെയും പൊലീസിന്റെയും സഹായം അന്വേഷണസംഘം തേടിയിരുന്നെങ്കിലും അന്വേഷണത്തിന് സഹായകമായ സൂചനകളൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈജിപ്‌ത് സ്വദേശിയെ വിവാഹം കഴിക്കാനായി മതപരിവർത്തനം നടത്തിയ യുവതി പിന്നീട് വിവാഹബന്ധം ഉപേക്ഷിച്ചെങ്കിലും മതപഠന സ്ഥാപനങ്ങളോ സംഘടനകളോ ബന്ധപ്പെട്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.