മലപ്പുറം: സന്തോഷ് ട്രോഫിയിൽ സെമി ഉറപ്പിക്കാൻ കേരളം ഇന്ന് മേഘാലയയെ നേരിടും. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8 മുതലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ കേരളത്തിന് സെമി ഉറപ്പിക്കാം. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് രാജസ്ഥാനേയും കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ബംഗാളിനെ 2-0ത്തിനും കേരളം കീഴടക്കിയിരുന്നു. മറുവശത്ത് ആദ്യ മത്സരത്തിൽ രാജസ്ഥാനെ 3-2ന് കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് മേഘാലയ കേരളത്തിനെതിരെ ഇന്ന് ബൂട്ടുകെട്ടുന്നത്. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മികച്ച ഒത്തിണക്കത്തിലായിക്കഴിഞ്ഞു കേരളാ ടീം. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ ഹാട്രിക്ക് നേടി ക്യാപ്ടൻ ജിജോ ജോസഫ് മിന്നിത്തിളങ്ങിയപ്പോൾ നിജോ ഗിൽബെർട്ടും അജി അലക്സും ഓരോ ഗോൾ വീതം നേടി. തിങ്കളാഴ്ച ബംഗാളിനെതിരെ പകരക്കാരായി ഇറങ്ങിയ നൗഫലും ജെസിനുമാണ് ലക്ഷ്യം കണ്ടത്. കൃത്യമായ സബ്സ്റ്റിറ്റ്യൂഷനുൾപ്പെടെ കോച്ച് ബിനോ ജോർജിന്റെ തന്ത്രങ്ങളുടെ കൂടി വിജയമാണ് കേരളത്തിന്റെ ഇത്തവണത്തെ കുതിപ്പ്
ചെറിയ പാസുകളിലൂടെ ടിക്കി ടാക്ക ശൈലിയിലുള്ള മുന്നേറ്റമാണ് മേഘാലയയുടേത്. രാജസ്ഥാനെതിരെ രണ്ട് ഗോൾ വഴങ്ങിയെങ്കിലും അവരുടെ പ്രതിരോധ നിര മികച്ച പ്രകടനമായിരുന്നു മത്സരത്തിൽ പുറത്തെടുത്തത്.
ഇന്ന് വൈകിട്ട് 4മുതൽ കോട്ടപ്പടിയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബും രാജസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.കളിച്ച രണ്ട് മത്സരങ്ങളും രാജസ്ഥാൻ തോറ്റു. പഞ്ചാബ് വെസ്റ്റ് ബംഗാളിനോടും തോറ്റു.
ഇതുവരെ ഓക്കെ, ഇനിയുമുണ്ട് കടമ്പകൾ
ഫൈനൽ റൗണ്ടിൽ ഇനിയുള്ള മത്സരങ്ങൾ കടുപ്പമേറിയതാണെന്നും രണ്ട് കളിയിൽ വിജയിച്ചു എന്നതിന് അപ്പുറത്തേക്ക് കൂടുതൽ പ്ലാനിംഗോടെയായിരിക്കും ഇനിയുള്ള മത്സരങ്ങൾക്ക് മൈതാനത്തിറങ്ങുകയെന്ന് കേരളത്തിന്റെ ക്യാപ്ടൻ ജിജോ ജോസഫ് കേരളകൗമുദിയോട് പറഞ്ഞു. വെസ്റ്റ് ബംഗാളുമായുള്ള മത്സരത്തിൽ ജെസിനേയും നൗഫലിനേയും അനുയോജ്യമായ സമയത്താണ് കളത്തിലിറക്കിയത്. അവസാന സമയത്ത് ജെസിനെ ഇറക്കിയാൽ ലീഡുയർത്താനാകുമെന്ന് ഉറപ്പുണ്ടായിരുന്നു.
കോച്ച് ബിനോ ജോർജിന് എല്ലാവരേയും കുറിച്ച് നല്ല ധാരണയമുണ്ട്. മേഘാലയ നല്ല വേഗമുള്ള താരങ്ങളുള്ള ടീമാണ്. ഒന്നും എളുപ്പമായി കാണരുതെന്നാണ് കേരള ടീമിലെ എല്ലാവരോടും കോച്ച് പറഞ്ഞിരിക്കുന്നതെന്നും ജിജോ പറഞ്ഞു.
ഗാലറി വലിയ
പ്രചോദനം
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗാലറി നൽകിയ സപ്പോർട്ട് വലിയ ഉൗർജമാണെന്ന് ജിജോ ജോസഫ് പറയുന്നു. ഇരിപ്പിടങ്ങളിൽ ആളുകൾ നിറഞ്ഞിട്ടും ഫെൻസിംഗിന് ചുറ്റും കാണികൾ നിന്ന് കളി കണ്ടത് ഇപ്പോഴും മനസിലുണ്ട്.
ഗുജറാത്തിനെ വീഴ്ത്തി സർവീസസ്
സന്തോഷ് ട്രോഫിയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്തിനെ സർവീസസ് 3-1ന് പരാജയപ്പെടുത്തി. നികിൽ ശർമ,കൃഷ്ണകാന്ത സിംഗ്,പിന്റു മഹാറ്റ എന്നിവരാണ് സർവീസസിനായി ഗോൾ നേടിയത്. ഗുജറാത്തിന് വേണ്ടി ജയ് കനാനി ഒരുഗോൾ നേടി. ആദ്യ മത്സരത്തിൽ മണിപ്പൂരിനോട് തോറ്റ നിലവിലെ ചാമ്പ്യൻമാരായ സർവീവസസിന് ഇന്നലത്തെ ജയം വലിയ ആശ്വാസമായി. ഗുജറാത്തിന്റെ ആദ്യ കളിയായിരുന്നു ഇത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോൾ തിരിച്ചടിച്ച് സർവീസസ് വിജയം നേടിയത്.
20ാം മിനിറ്റിൽ മുന്നേറ്റ നിരയിലെ അണ്ടർ 21താരം ജയ് കനാനിയിലൂടെ ഗുജറാത്ത് ലീഡ് നേടി. 45ാം മിനിറ്റിൽ മിഡ് ഫീൽഡർ നികിൽ ശർമയിലൂടെ സർവീസസ് സമനില പിടിച്ചു. 49ാം മിനിറ്റിൽ കൃഷ്ണ കാന്ത സിംഗ് സർവീസസിന്റെ രണ്ടാം ഗോൾ നേടി. 82ാം മിനിറ്റിൽ പിന്റു സർവീസസിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.
മണിപ്പൂരിനെ
തകർത്ത് ഒഡിഷ
പയ്യനാട് നടന്ന മത്സരത്തിൽ ഒഡിഷ ഏകപക്ഷീയമായ ഒരു ഗോളിന് മണിപ്പൂരിനെ അട്ടിമറിച്ചു. 37-ാം മിനിട്ടിൽ കാർത്തിക്ക് ഹൻതലാണ് ഒഡിഷയുടെ വിജയഗോൾ നേടിയത്.ആദ്യ മത്സരത്തിൽ കർണാടകയെ സമനിലയിൽ കുരുക്കിയ ഒഡിഷ ഇതോടെ ബി ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ കളിയിൽ കരുത്തരായ സർവീസസിനെ 3-0 ത്തിന് പരാജയപ്പെടുത്തിയ മണിപ്പൂരിന് പക്ഷേ ഇന്നലെ ഒഡിഷയുടെ വെല്ലുവിളി മറികടക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |