തൃശൂർ: വടക്കുന്നാഥന്റെ തിരുമുറ്റത്ത് അരങ്ങേറുന്ന 'എന്റെ കേരളം' പ്രദർശന മേളയിൽ ലൈവായി വടക്കുന്നാഥന്റെ ശിൽപ്പമൊരുക്കി ചെറുവത്തേരി സ്വദേശി സലീഷ് ശങ്കരൻ ആചാരി. വലിയപീഠത്തിൽ വടക്കുന്നാഥൻ കാളപ്പുറത്തിരിക്കുന്ന ശിൽപ്പമാണ് നാൽപത്തഞ്ചുകാരനായ സലീഷ് നിർമ്മിക്കുന്നത്.
രണ്ടര വർഷമായി സലീഷ് ശൈവശിൽപ്പത്തിന്റെ പണിപ്പുരയിലാണ്. ശിൽപ്പ നിർമ്മിതിയുടെ യഥാർത്ഥകാഴ്ചകൾ കാഴ്ചക്കാരിലെത്തിക്കുകയാണ് ഈ ഉദ്യമത്തിന് പിന്നിലുള്ള ലക്ഷ്യം. മദിരാശി മരത്തിലാണ് ശിൽപ്പം ഒരുക്കുന്നത്. ശിവന്റെ രൂപം ഏറെക്കുറെ പൂർത്തിയായി. ശിവന്റെ പ്രഭാമണ്ഡലമാണ് ശിൽപ്പത്തിന്റെ പ്രധാന ആകർഷണം. മേള പൂർത്തിയാകുന്നതോടെ മിനുക്കുപണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് സലീഷ് പറഞ്ഞു.
ശിൽപകലയോടുള്ള താത്പര്യം മൂലം മറ്റു ജോലികൾ ഒഴിവാക്കി പൂർണമായും കലയ്ക്കായി സമർപ്പിക്കുകയായിരുന്നു ശിൽപി. ശിൽപ്പകല പഠിച്ചിട്ടില്ല. കലയോടുള്ള ആത്മാർത്ഥതയാണ് ശിൽപ്പങ്ങൾക്ക് ചാരുത കൂട്ടുന്നതെന്ന് കാഴ്ചക്കാർ പറയുന്നു. സലീഷിന്റെ ഇഷ്ടദേവനാണ് പരമശിവൻ. മരത്തിലാണ് കൂടുതലായും ശിൽപ്പം നിർമ്മിക്കുന്നത്. വലിയ ശിൽപ്പങ്ങളോടാണ് താല്പര്യം. പ്ലാവിന്റെ ഒറ്റത്തടിവേരിൽ ഗരുഡൻ, സർപ്പം, മത്സ്യം, മാൻ, കാള, കുതിര, അരയന്നം തുടങ്ങി എട്ടു രൂപങ്ങളെ കൊത്തിയെടുത്തിട്ടുണ്ട്.
മരത്തിൽ നിർമ്മിച്ച സിംഗപ്പൂർ മെർലയൺ, ദീപം തുടങ്ങി മറ്റു ശില്പങ്ങളും കാഴ്ചക്കാരെ കാത്തിരിക്കുന്നു. ഹാൻഡിക്രാഫ്റ്റ്‌സ് ഡെവലപ്പ്‌മെന്റ് കോർപറേഷനിൽ ആർട്ടിസാനാണ് സലീഷ്. വിവിധ കലാപ്രദർശനങ്ങളിലേയ്ക്ക് ക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ശില്പം പൂർത്തിയാക്കാനുള്ള തിരക്കിലാണ്.
ആക്ട്സ് സ്റ്റാള്‍ തുറന്നു
തൃശൂർ: പൂരം പ്രദർശന നഗരിയിൽ ആക്ട്സിന്റെ റോഡ് സുരക്ഷാ ബോധവത്കരണ സ്റ്റാൾ ഉദ്ഘാടനം മേയർ എം.കെ.വർഗീസ് നിർവഹിച്ചു. ആക്ട്സ് ജനറൽസെക്രട്ടറി ഫാ.ഡേവിസ് ചിറമ്മൽ, ടെക്സ്റ്റൈൽസ് വികസന കോർപറേഷൻ ചെയർമാൻ സി.ആർ.വത്സൻ, പൂരം പ്രദർശന കമ്മിറ്റി സെക്രട്ടറി ജി.രാജേഷ്, ആക്ട്സ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.അബൂബക്കർ, ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ, തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് സി.എസ്.ധനൻ എന്നിവർ പങ്കെടുത്തു.
പുത്തൂര്‍ സമഗ്ര വികസന മാതൃകമേളയിൽ
തൃശൂർ: ഭാവിയിൽ പുത്തൂർ എങ്ങനെയിരിക്കുമെന്ന് അറിയണമെങ്കിൽ എന്റെ കേരളം പ്രദർശന മേളയിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാൾ സന്ദർശിക്കാം. പുത്തൂരിന്റെ വികസന മനോഹാരിത നേരിട്ട് കണ്ടറിയാം. 23.95 കോടിയുടെ പുത്തൂർ സമഗ്ര വികസന മാതൃകയാണ് പൊതുമരാമത്ത് സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കുട്ടനെല്ലൂർ ബൈപാസ് മുതൽ സുവോളജിക്കൽ പാർക്ക് പയ്യപ്പിള്ളിമൂല വരെയാണ് വികസനം ലക്ഷ്യം വെക്കുന്നത്. 3.7 കിലോമീറ്റർ നീളത്തിൽ 15 മീറ്റർ വീതിയിൽ റോഡിന്റെ ഇരു ഭാഗത്ത് നിന്നും സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. ചെമ്പൂക്കാവിലെ പുതിയ താലൂക്ക് കെട്ടിടത്തിന്റെ മാതൃകയും സ്റ്റാളിലുണ്ട്. ജില്ലയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളുടെ വിശദവിവരങ്ങളും പുതിയ റോഡുകളുടെ മാതൃകകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |