കണ്ണൂർ: തോട്ടത്തിൽ വീണു കിടക്കുന്ന അണ്ടി പെറുക്കാനും അവ കേടുപാടുകൾ കൂടാതെ സൂക്ഷിക്കാനും നിയോഗിച്ച കെ.എ.പി നാലാം ബറ്റാലിയനിലെ പൊലീസുകാർ ഡി.ജി.പിക്കും മറ്റും പരാതി നൽകാനൊരുങ്ങുന്നു. കണ്ണൂർ ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ സേനാംഗങ്ങളെയാണ് കശുഅണ്ടി ശേഖരിക്കാൻ ചുമതലപ്പെടുത്തികൊണ്ട് ഡെപ്യൂട്ടി കമാൻഡന്റ് ഉത്തരവിറക്കിയത്. ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളിൽനിന്ന് കശുഅണ്ടി ശേഖരിക്കാൻ മൂന്നംഗ കമ്മിറ്റിയും രൂപവത്കരിച്ചു.
ബി കമ്പനിയിലെ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് അണ്ടിക്കമ്മിറ്റി. ഹെഡ് ക്വാർട്ടേഴ്‌സിലെയും ഇ കമ്പനിയിലെയും രണ്ട് ഹവിൽദാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളിൽനിന്ന് അണ്ടി ശേഖരിക്കാൻ നാലു തവണ ലേലം വിളിച്ചിരുന്നു. എന്നാൽ, കാലാവസ്ഥ വ്യതിയാനം കാരണം ഈ വർഷം അണ്ടി ഉത്പാദനം കുറഞ്ഞതും വിപണിയിലെ വില ഇടിവും വില്ലനായതോടെ ലേലം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞതും വിനയായി.
നിലവിൽ പാകമായ കശുമാങ്ങ നിലത്തുവീണ് നശിക്കുകയാണ്. മഴയിൽ അടിഞ്ഞ് ദുർഗന്ധവും ഉണ്ടാകുന്നുണ്ട്. ഓഫിസർമാരെ അണ്ടിപെറുക്കാൻ നിയോഗിച്ച നടപടിക്കെതിരെ സേനയിൽതന്നെ മുറുമുറുപ്പുണ്ട്. അണ്ടിപെറുക്കൽ ഡ്യൂട്ടിക്ക് പോകുമ്പോൾ യൂനിഫോം ധരിക്കണോ തുടങ്ങിയ ട്രോളുകളും ചോദ്യങ്ങളും പൊലീസുകാർക്കിടയിൽ പ്രചരിക്കുന്നുണ്ട്. ആംഡ് പൊലീസ് പരിശീലനത്തിനിടെ കശുമാങ്ങ കഴിച്ചതിന്റെ പേരിൽ ശിക്ഷാനടപടികൾ ലഭിച്ചിരുന്ന സ്ഥാനത്താണ് അണ്ടി പെറുക്കാൻ തന്നെ സേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |