പൂച്ചാക്കൽ: കുങ്ഫുവിൽ ബ്ളാക്ക് ബെൽറ്റുകാരിയായ 13 കാരിയായ ഗുരുവിന്റെ ആയോധന പരിശീലനത്തിൽ ആകെ ത്രില്ലിലാണ് ശിഷ്യർ. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമുൾപ്പടെ ഒമ്പതുപേരാണ് ശിഷ്യരായുള്ളത്. എട്ടാം ക്ളാസുകാരിയായ പാർവതി സ്വയം പ്രതിരോധത്തിന്റെ ടെക്നിക്കുകളാണ് പകർന്നുനൽകുന്നത്.
ആയോധന കലാ പരിശീലനം ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസവും നൽകുമെന്ന് തൃച്ചാറ്റുകുളം ചന്ദ്രത്തിൽ വീട്ടിൽ പാർവതി പറയുന്നു.
ഒരു ചെറിയ മോട്ടിവേഷൻ ക്ളാസോടെയാണ് ക്ളാസ് തുടങ്ങുന്നത്. തുടർന്ന് സെൽഫ് ഡിഫൻസിനുള്ള പാഠങ്ങൾ. ക്ളാസ് തുടങ്ങുന്നതിന് മുൻപ് ദൈവദശകവും ചൊല്ലും.
പഠിക്കുവാൻ സമർത്ഥയായ പാർവതിക്ക് സംഗീതത്തിലും അഭിരുചിയുണ്ട്. എന്നാൽ പാഠ്യേതര വിഷയമായി എന്ത് പഠിക്കണമെന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ആയോധന കല മതിയെന്നായിരുന്നു മറുപടി. ഉപദ്രവിക്കാൻ ആരെങ്കിലും മുതിർന്നാൽ അവരുടെ മുന്നിൽ പാട്ടു മതിയോ എന്ന് നാലാം ക്ലാസിൽ പഠിക്കുമ്പോൾ കുസൃതിയായി ചോദിച്ചത് മുത്തച്ഛൻ രവി പാറക്കാടൻ ഓർക്കുന്നു. ചേർത്തല ഹാവ് റാ സ്പോർട്ട്സ് ഹാളിൽ നാലു വർഷത്തെ നിരന്തരമായ പരിശീലനത്തിനൊടുവിൽ കഴിഞ്ഞ സെപ്തംബറിലാണ് കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റ് നേടിയത്.
രൂപേഷും ഡോ. ധന്യയുമാണ് മാതാപിതാക്കൾ. തൃച്ചാറ്റുകുളം ചേലാട്ടു ഭാഗം എസ്. എൻ.ഡി.പി യോഗം ഹാളിലാണ് പാർവതി ക്ലാസെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |