കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ 11-ാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മേയ് അഞ്ചിന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ഉദ്ഘാടന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാം ലക്കത്തിന്റെ വിളംബര പ്രദർശനവും നടക്കും.
വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിൽ ആറ്, ഏഴ് തീയതികളിൽ വാണിജ്യ കൂടിക്കാഴ്ചകളും സെല്ലർമാരുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മേയ് എട്ടിന് ഉച്ചയ്ക്ക് ഒന്നു മുതൽ പൊതുജനങ്ങൾക്ക് മാർട്ടിൽ പ്രവേശനം അനുവദിക്കുമെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു അറിയിച്ചു.
കാരവാൻ ടൂറിസം കെ.ടി.എമ്മിന്റെ ആകർഷണമാകും. ഉത്തരവാദിത്ത ടൂറിസം, ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങിയവയും ആകർഷണങ്ങളാകും. ടൂറിസം പ്രചാരകർക്കും ബയർമാർക്കും ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ടൂർ സംഘടിപ്പിക്കുമെന്ന് കെ.ടി.എം മുൻ പ്രസിഡന്റ് ഏബ്രഹാം ജോർജ് പറഞ്ഞു. യുക്രെയിൻ, റഷ്യ, അമേരിക്ക തുടങ്ങിയ 69 രാജ്യങ്ങളിൽ നിന്ന് ബയേഴ്‌സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു ലക്ഷം ചതുരശ്രയടി സ്ഥലത്ത് നടക്കുന്ന മാർട്ട് പൂർണമായും കടലാസ് രഹിതമാണെന്ന് കെ.ടി.എം സെക്രട്ടറി ജോസ് പ്രദീപ് പറഞ്ഞു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കെ.ടി.എം കൊവിഡ് പ്രതിസന്ധി കേരളം മറികടന്നെന്ന് ലോകത്തെ അറിയിക്കാനുള്ള അവസരം കൂടിയാണെന്ന് സംഘാടകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |