തിരുവനന്തപുരം: വീടിന് മുന്നിലെ റോഡിൽ കഞ്ചാവ് ബീഡിവലിച്ചത് ചോദ്യം ചെയ്‌ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കഞ്ചാവ് മാഫിയയുടെ ക്രൂരമർദ്ദനം. സി.പി.എം ശ്രീകാര്യം കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറിയായ പാങ്ങപ്പാറ പി.എൻ.ആർ.എ ബി 40ൽ നന്ദനത്തിൽ അനിൽകുമാറിനാണ് (47) മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് 12നായിരുന്നു സംഭവം.
വീടിന്റെ മതിലരികിലിരുന്ന് കഞ്ചാവ് വലിച്ച നാലംഗ സംഘമാണ് അനിൽകുമാറിനെ മർദ്ദിച്ചത്. വീട്ടിൽ ആടിനെ കുളിപ്പിക്കുകയായിരുന്ന അനിൽകുമാർ പുക ഉയരുന്നതുകണ്ട് നോക്കുമ്പോഴാണ് ഇവർ ബീഡിവലിക്കുന്നത് കണ്ടത്. ഇവരോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അനിൽകുമാറിനെ തെറിവിളിച്ച സംഘം കല്ലുപയോഗിച്ച് തല ഇടിച്ചുപൊട്ടിക്കുകയായിരുന്നു.
തലയ്‌ക്ക് സാരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച അനിൽകുമാറിനെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടു. ചാവടിമുക്കിലുള്ള യുവാവിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് സംഘമെത്തിയതെന്ന് അനിൽകുമാർ ശ്രീകാര്യം പൊലീസിന് മൊഴി നൽകി. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തിൽ പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി അനിൽകുമാറിന്റെ വീടും പരിസരപ്രദേശങ്ങളും നിരീക്ഷണത്തിലാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |