ന്യൂഡൽഹി: കൊവിഡിൽ രണ്ടു വർഷത്തോളം സുപ്രീംകോടതിയിൽ ഒാൺലൈൻ രീതി ആയിരുന്നതിനാൽ നടപടികൾ ഇഴഞ്ഞതോടെ 70,000ത്തിലേറെ കേസുകളാണ് കെട്ടിക്കിടക്കുന്നത്. വാദം പഴയ നിലയിൽ ആയെങ്കിലും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അടക്കം എട്ട് സീനിയർ ജഡ്‌ജിമാർ ഇക്കൊല്ലം വിരമിക്കുന്നത് കേസുകളെ വീണ്ടും ബാധിക്കും. ഇവരുടെ ഒഴിവിൽ പുതിയ ജഡ്‌ജിമാർ വരുന്നതിനെ ആശ്രയിച്ചാവും കേസുകളുടെ പുരോഗതി.
ഏപ്രിൽ മുതൽ സാധാരണ നില പുനഃസ്ഥാപിച്ച് കേസുകൾ അതിവേഗം തീർപ്പാക്കാനുള്ള ശ്രമത്തിലാണ് ചീഫ് ജസ്റ്റിസ്. ജഡ്‌ജിമാരെ വിവിധ ബെഞ്ചുകളിൽ മാറ്റിയിട്ട് കേസുകൾ കേൾക്കുന്നു. വ്യക്തിപരമായ കാരണങ്ങളാൽ കേസുകൾ മാറ്റിവയ്‌ക്കാൻ അഭിഭാഷകർ ആവശ്യപ്പെട്ടാൽ ചീഫ് ജസ്റ്റിസിന് കലികയറും.
ഇക്കൊല്ലം വിരമിക്കുന്ന ജസ്‌റ്റിസുമാർ
ചീഫ് ജസ്റ്റിസ് എൻ. വി രമണ - ആഗസ്റ്റ് 26
സീനിയോറിറ്റിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയാകേണ്ട യു.യു. ലളിത് - നവംബർ 8
വിനീത് സരൺ - മേയ് 10
എൽ. നാഗേശ്വര റാവു - ജൂൺ 7
എ.എം. ഖാൻവിൽക്കർ - ജൂലായ് 29
ഇന്ദിര ബാനർജി - സെപ്‌തംബർ 23
ഹേമന്ദ് ഗുപ്‌ത - ഒക്ടോബർ 16
സഞ്ജയ് കിഷൻ കൗൾ -ഡിസംബർ 25
2023ൽ വിരമിക്കുന്ന ജസ്‌റ്റിസുമാർ
എ.നസീർ - ജനുവരി 4
എം.ആർ.ഷാ - മേയ് 15)
കൊളീജിയം ഘടനയും മാറും
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ നിയമനം തീരുമാനിക്കുന്ന കൊളീജിയത്തിൽ ചീഫ് ജസ്റ്റിസ് രമണയ്‌ക്കൊപ്പം ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു എന്നിവരാണ് അംഗങ്ങൾ. ചന്ദ്രചൂഡ് ഒഴികെയുള്ളവർ നവംബറിനകം ഒഴിയുന്നതിനാൽ കൊളീജിയത്തിന്റെ ഘടന മാറും. സീനിയോറിറ്റി പ്രകാരം കൊളിജീയത്തിൽ വരുന്ന ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും സഞ്ജയ് കിഷൻ കൗളും ഇക്കൊല്ലം വിരമിക്കും. ജസ്റ്റിസുമാരായ എ. നസീർ, മലയാളിയായ കെ. എം.ജോസഫ് തുടങ്ങിയവരും പീന്നീട് കൊളീജീയത്തിന്റെ ഭാഗമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |