SignIn
Kerala Kaumudi Online
Thursday, 25 April 2024 12.55 AM IST

കണക്കുകൾ മതി വിവാദം വേണ്ട

veena-george

ദിവസേനയുള്ള കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നതു നിറുത്തിവച്ച കേരളത്തിന്റെ നടപടിക്കെതിരെ കേന്ദ്ര ആരോഗ്യവകുപ്പിന്റെ വിമർശനം വലിയ വിവാദമായിരിക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും നിയന്ത്രണങ്ങളെല്ലാം ഏതാണ്ട് പൂർണമായും അവസാനിക്കുകയും ചെയ്തപ്പോഴാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നതു നിറുത്തിയത്. അപ്പോഴും കണക്കുകൾ അതതു ദിവസം കേന്ദ്ര അധികൃതരെ അറിയിക്കുന്നതിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പുമന്ത്രി വീണാജോർജിന്റെ വിശദീകരണം. ഏതായാലും കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും പ്രതിദിന കൊവിഡ് കുറിപ്പ് പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്.

കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക് ലഭിക്കാതിരുന്നത് കൊവിഡ് അവലോകനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് കേന്ദ്ര ആരോഗ്യവകുപ്പ് വിമർശനവുമായി രംഗത്തുവന്നത്. ദേശീയതലത്തിൽ കൊവിഡ് കേസുകൾ നന്നേ ചുരുങ്ങിയെന്നത് വസ്തുതയാണ്. എല്ലാ സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുമുണ്ട്. ഇതിനിടയിലും രാജ്യത്തെ പ്രതിദിന കേസുകളിൽ ബഹുഭൂരിപക്ഷവും കേരളത്തിലാണെന്ന വസ്തുത മറന്നുകൂടാ. പ്രതിദിന ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നത് നിറുത്തലാക്കിയ ദിവസങ്ങളിലും സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളുണ്ടായിരുന്നു. മരണപ്പട്ടികയും വിട്ടുപോയവ ചേർത്ത് പുതുക്കേണ്ടിവന്നു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം പട്ടികയിൽ 213 കൊവിഡ് മരണങ്ങൾ എഴുതിച്ചേർത്തതിൽ നിന്നുതന്നെ ഇക്കാര്യത്തിൽ തുടരുന്ന ലാഘവം വ്യക്തമാകും. പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിൽ അമാന്തം പാടില്ലെന്ന കേന്ദ്ര നിർദ്ദേശത്തിൽ അസ്വസ്ഥമാകുകയോ പരിഭവപ്പെടുകയോ അല്ല വേണ്ടത്. ഉദ്ദേശ്യശുദ്ധി മനസിലാക്കി ക്രിയാത്മക സമീപനം സ്വീകരിക്കാനാണു ശ്രമിക്കേണ്ടത്.

മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം തുടർച്ചയായി എണ്ണൂറ് ദിവസം സംസ്ഥാന ആരോഗ്യവകുപ്പ് കൊവിഡ് ബുള്ളറ്റിനുകൾ പുറത്തിറക്കിയിരുന്നു. ജനങ്ങൾക്ക് ഇത് എത്രമാത്രം പ്രയോജനപ്പെട്ടിരുന്നു എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. രോഗവ്യാപനം ആശാസ്യമായ നിലയിൽ കുറഞ്ഞതും കാര്യങ്ങൾ നിയന്ത്രണവിധേയമായതും ആശ്വാസകരം തന്നെ. അതേസമയം തന്നെ ജാഗ്രതയും കരുതലും ഇനിയും തുടരണമെന്നു തന്നെയാണ് പല സ്ഥലങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊവിഡ് വ്യാപകമായി പടരുന്നുണ്ട്. ഇന്ത്യയിൽത്തന്നെ ഡൽഹി, ഹരിയാന, യു.പി തുടങ്ങിയ ഇടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മഹാമാരി നേരിടുന്നതിൽ ഏറ്റവും സമർത്ഥമായ നടപടികൾ സ്വീകരിച്ച് വിജയം വരിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേന്ദ്രവും ഇത് പലവുരു സമ്മതിച്ചിട്ടുള്ളതാണ്. പ്രതിദിന കണക്കു പ്രസിദ്ധീകരിക്കുന്നതു പൊടുന്നനെ അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോൾ തലപൊക്കിയ വിവാദം നീട്ടിക്കൊണ്ടുപോകുന്നത് അർത്ഥശൂന്യമാണ്. ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നതു മാത്രമാണ് അവസാനിപ്പിച്ചതെന്നും അന്നന്നത്തെ കണക്കുകൾ കൃത്യമായി കേന്ദ്രത്തെ അറിയിക്കുന്നതിൽ വീഴ്‌ച വന്നിട്ടില്ലെന്നുമുള്ള ആരോഗ്യവകുപ്പുമന്ത്രിയുടെ വിശദീകരണം അവിശ്വസിക്കേണ്ടതില്ല. എന്നാൽ രോഗികളുടെ എണ്ണം കുത്തനേ കുറഞ്ഞതുകൊണ്ടാണ് ബുള്ളറ്റിൻ വേണ്ടെന്നുവച്ചതെന്ന നിലപാട് ഉൾക്കൊള്ളാനാവില്ല. കാരണം ജനങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട വിവരമാണത്. ദിവസേന വൈകിട്ട് അത് പ്രസിദ്ധീകരിക്കുക അത്ര ഭാരിച്ച പണിയൊന്നുമല്ല. കൊവിഡ് പൂ‌‌ർണമായും വിട്ടുപോയിട്ടില്ലെന്നും ചുറ്റിക്കറങ്ങി ഇവിടെത്തന്നെ ഉണ്ടെന്നും ഓർമ്മിപ്പിക്കാൻ ഈ ബുള്ളറ്റിനുകൾ ഏറെ സഹായകം തന്നെയാണ്. അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ആരും ശ്രമിക്കരുത്. കണ്ണിലെണ്ണയൊഴിച്ച് വിവാദ വിഷയങ്ങൾ നോക്കിയിരിക്കുന്നവർക്ക് ഒരുപക്ഷേ ഇത് ഉപകാരപ്പെട്ടു കൂടെന്നില്ല. ജനതാത്‌‌പര്യം വച്ചുനോക്കിയാൽ നിരർത്ഥകമായ വിവാദങ്ങൾക്കായി സമയവും ഉൗർജ്ജവും പാഴാക്കാതിരിക്കുകയാണു നല്ലത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID STATISTICS KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.