അടൂർ :വേറിട്ട പാട്ടിന്റെ താളക്കൊഴുപ്പിൽ കുട്ടികൾ ചുവടുവച്ചു,ഏറ്റുചൊല്ലി. പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി അടൂർ ബി.ആർ.സി.യിൽ സംഘടിപ്പിച്ച അവധിക്കാല ബാലോത്സവ ക്യാമ്പായിരുന്നു വേദി. ബഹുഭാഷാ നാട്ടുസംഗീതവുമായി എത്തിയത് നാടൻപാട്ട് കലാകാരൻ സുരേഷ് സോമ.
'ഡിബിരി ഡിബിരി ഡിബിരി കോല് ഡിബിരി ഡിബിരി...' എന്ന് തുടങ്ങുന്ന വരികൾ വാദ്യോപകരണങ്ങളുടെ മേളപ്പെരുക്കത്തിൽ സുരേഷ് ചൊല്ലിത്തുടങ്ങിയതോടെ കുട്ടികൾ ആവേശത്തിലായി. കുട്ടികൾക്കൊപ്പം മുതിർന്നവരും പങ്കുചേർന്നതോടെ ക്യാമ്പിൽ അക്ഷരാർത്ഥത്തിൽ ഉത്സവാവേശമായി. കേരള ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവും തിരുവിതാംകൂർ നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടറുമായ അഡ്വ. സുരേഷ് സോമ ബോഡ് ബെറൂ ബഹുഭാഷ നാട്ടു സംഗീതത്തിലൂടെ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ആഫ്രിക്കൻ, സിംഹള, ഹിമാചലി, തെലുങ്ക്, കന്നഡ, മലയാളം, എന്നീ ഭാഷകളിലെ നാട്ടുപാട്ടുകൾ, നാട്ടുചൊല്ലുകൾ, പഴങ്കഥകൾ, കടങ്കഥകൾ, നാട്ടു കളികൾ എന്നിവ ഉൾപ്പെടുത്തി ആഫ്രിക്കൻ, മാലി നാട്ടുവാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് അവതരണം. അർപ്പുവിളിച്ചും കുരവയിട്ടും വായ്ത്താരികൾ ഏറ്റു ചൊല്ലിയും കുട്ടികളും രക്ഷിതാക്കളും ആവേശത്തോടെ പങ്കെടുത്ത പരിപാടി ക്യാമ്പിനെ അവിസ്മരണീയമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |