കൊല്ലം: കൊല്ലം - മിനിക്കോയ് സർവീസുമായി ബന്ധപ്പെട്ട് കൊല്ലം പോർട്ട് അധികൃതർ സാദ്ധ്യതാ പഠനം ആരംഭിക്കുന്നു. കൊല്ലത്തേക്ക് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച പഠനത്തിനായി ലക്ഷദ്വീപ് അധികൃതർ കൊല്ലം പോർട്ട് സന്ദർശിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകാവുന്ന നിർമ്മാണ സാമഗ്രികൾ അടക്കമുള്ള ചരക്കുകൾ, അവിടെ നിന്ന് ഇവിടേക്ക് കൊണ്ടുവരാവുന്ന മത്സ്യം അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ, വിനോദ സഞ്ചാര സാദ്ധ്യത എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തി ലക്ഷദ്വീപ് അധികൃതർക്ക് മുന്നിൽ അവതരിപ്പിക്കും. കൊല്ലം പോർട്ടിലെ അടിസ്ഥാന സൗകര്യങ്ങളും ബോദ്ധ്യപ്പെടുത്തും. ലക്ഷദ്വീപിൽ നിന്ന് എത്തിക്കുന്ന ട്യൂണ മത്സ്യം ഇവിടെ വിൽക്കുന്നതിനും സംസ്കരിച്ച് മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് സ്വകാര്യ നിക്ഷേപവും തേടുന്നുണ്ട്.
മേയ് ആദ്യവാരം ലക്ഷദ്വീപ് അധികൃതർ കൊല്ലത്ത് എത്തുമെന്നാണ് സൂചന. സന്ദർശനം സംബന്ധിച്ച് കേരള മാരിടൈം ബോർഡ് ലക്ഷദ്വീപ് അധികൃതരുമായി ആശയവിനിമയത്തിനും ശ്രമിക്കുന്നുണ്ട്.
എട്ടുവർഷം മുമ്പും സമാന നീക്കം
2016ൽ കപ്പൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ലക്ഷദ്വീപ് അധികൃതർ കൊല്ലത്തെത്തി ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തിയിരുന്നു. സംതൃപ്തരായാണ് അന്ന് ലക്ഷദ്വീപ് സംഘം മടങ്ങിയത്. ഷിപ്പിംഗ് കോർപ്പറേഷന്റെ കപ്പൽ ഉപയോഗിക്കാനായിരുന്നു ധാരണ. തിരിച്ച് സംസ്ഥാന തുറമുഖ വകുപ്പ് അധികൃതർ ലക്ഷദ്വീപിലേക്ക് പോയി ചർച്ച നടത്താൻ ധാരണയായെങ്കിലും തുടർനടപടികളുണ്ടായില്ല.
കൊച്ചിയേക്കാൾ ദൂരക്കുറവ്
1. മിനിക്കോയിൽ നിന്ന് കൊല്ലത്തേക്ക് 203 നോട്ടിക്കൽ മൈൽ ദൂരം
2. കൊച്ചിയിൽ നിന്ന് 320 നോട്ടിക്കൽ മൈൽ സഞ്ചരിക്കണം
3. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പോയ ശേഷമാണ് കൊച്ചിയിൽ നിന്നുള്ള കപ്പലുകൾ മിനിക്കോയിലേക്ക് പോകുന്നത്
4. അതിനാൽ വലിയ സമയനഷ്ടമാണ് നേരിടുന്നത്
വേണ്ടത് പാസഞ്ചർ കം കാർഗോ
പാസഞ്ചർ കം കാർഗോ സർവീസ് ആരംഭിച്ചാൽ തുടർച്ചയായി നടത്താൻ കഴിയുമെന്നാണ് പൊതുവിലയിരുത്തൽ. ഏതെങ്കിലും ഒന്ന് മാത്രമായാൽ ആവശ്യത്തിനും ചരക്കും യാത്രക്കാരും കിട്ടാതെ സർവീസ് മുടങ്ങും.
ലക്ഷദ്വീപ് ഭരണകൂടവുമായി ആശയവിനിമയത്തിന് ശ്രമിക്കുന്നുണ്ട്. അവരെ ബോദ്ധ്യപ്പെടുത്താൻ കൊല്ലത്തേക്കുള്ള സർവീസിന്റെ നേട്ടങ്ങൾ സംബന്ധിച്ച് പഠനം നടത്തും.
സെജോ ഗോർഡിയസ്
പോർട്ട് ഓഫീസർ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |