തിരുവനന്തപുരം: തൊഴിലാളി വർഗ്ഗത്തിന്റെ നിയമ പോരാട്ടങ്ങളിൽ എക്കാലവും മുന്നിൽ നിന്ന് പോരാടിയ നിയമജ്ഞനായിരുന്നു അഡ്വ. ചെറുന്നിയൂർ ശശിധരൻ നായരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അഭിഭാഷക വൃത്തിയിൽ അരനൂറ്റാണ്ടിലേറെ നീണ്ട അനുഭവ സമ്പത്തിനുടമയായിരുന്നു. അഴിമതിക്കെതിരായ നിയമയുദ്ധത്തിൽ വിട്ടുവീഴ്ചയില്ലാതെ ചെറുന്നിയൂർ നിലയുറപ്പിച്ചു. യു.ഡി.എഫ് സർക്കാരുകളുടെ ഒട്ടേറെ അഴിമതികൾക്കെതിരെ അദ്ദേഹം നിയമപോരാട്ടം നടത്തി. സംസ്ഥാന വിജിലൻസ് ട്രൈബൂണൽ, വിജിലൻസ് കമ്മിഷണർ തുടങ്ങിയ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ച വച്ചത്. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള നിയമയുദ്ധം പ്രതിഫലേച്ഛ കൂടാതെയാണ് പലപ്പോഴും അദ്ദേഹമേറ്റെടുത്തത്. പി. ഗോവിന്ദപ്പിള്ള, ഇമ്പിച്ചിബാവ, കെ.ആർ. ഗൗരി അമ്മ, എം.കെ. കൃഷ്ണൻ, വി.എസ്. അച്യുതാനന്ദൻ എന്നിങ്ങനെ നിരവധി നേതാക്കൾക്കായി അദ്ദേഹം കോടതിയിൽ ഹാജരായി. നീണ്ടകാലമായി വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്ന ചെറുന്നിയൂരിന്റെ വേർപാട് വേദനാജനകമാണ്. അദ്ദേഹത്തിന്റെ വിയോഗം അഭിഭാഷക രംഗത്ത് വലിയ നഷ്ടമാണെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |