കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം നല്ല നിലയിൽ മുന്നോട്ട് പോവുകയാണെന്നും, വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും എ.ഡി.ജി പി. എസ്. ശ്രീജിത്ത് പറഞ്ഞു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണോദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും. അന്വേഷണ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ല. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.വധഗൂഢാലോചന കേസ് റദ്ദാക്കാനാകില്ലെന്ന ഉത്തരവും തുടരന്വേഷണത്തിന് കോടതി 40ദിവസം ദീർഘിപ്പിച്ച് നൽകിയതും പ്രതീക്ഷയോടെയാണ് ക്രൈംബ്രാഞ്ച് കാണുന്നത്.
നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ, ദിലീപിന്റെ അഭിഭാഷകർ, ബന്ധുക്കൾ എന്നിവരെയാണ് ഇനി ചോദ്യം ചെയ്യേണ്ടത്. ദിലീപ് ഫോണിൽ നിന്ന് നീക്കിയ വാട്സ്ആപ്പ് ചാറ്റുകളിലുള്ളവരെയും ചോദ്യം ചെയ്യണം. കാവ്യയുടെ ചോദ്യം ചെയ്യൽ ഈയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. വധഗൂഢാലോചന കേസിലെ എട്ടാം പ്രതി സായ് ശങ്കറെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളിൽ വ്യക്തത വരുത്താനാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |