ന്യൂഡൽഹി : ഗുജറാത്തിലെ എം.എൽ.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. പ്രധാനമന്ത്രിയെ വിമർശിച്ച് ട്വീറ്റ് ചെയ്ത വിഷയത്തിലാണ് നടപടി. ബുധനാഴ്ച രാത്രി 11.30 ഓടെ പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്ന് കസ്റ്റഡിയിലെടുത്ത ജിഗ്‌നേഷിനെ അസമിലേക്ക് കൊണ്ടു പോയി. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയസംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദ്ദത്തിനും വേണ്ടി അഭ്യർത്ഥിക്കണമെന്നായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്. ഇതിനെതിരെ അസം സ്വദേശിയായ ബി.ജെ.പി നേതാവ് അനൂപ് കുമാർ ഡേയാണ് പരാതി നൽകിയത്. ജിഗ്‌നേഷിന്റെ വിവാദ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തിട്ടുണ്ട്. അതേ സമയം ജിഗ്നേഷിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ജിഗ്‌നേഷിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ പ്രതിഷേധിച്ചു. അറസ്റ്റ് ജനാധിപത്യവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിയോജിപ്പുകളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട് സത്യത്തെ തടവിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജിഗ്നേഷ് കഴിഞ്ഞവർഷം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |