ചെന്നൈ : തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കോടനാട് എസ്‌റ്റേറ്റ് കവർച്ച, കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ തമിഴ്നാട് പൊലീസിലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി ടി. നഗറിലെ ശശികലയുടെ വസതിയിലെത്തിയാണ് ചോദ്യം ചെയ്തത്. എസ്റ്റേറ്റിൽ ഉണ്ടായിരുന്ന വസ്തുവകകളും രേഖകളും എന്തൊക്കെയാണെന്നാണ് അന്വേഷണ സംഘം പ്രധാനമായും ശശികലയോട് തിരക്കിയതെന്നാണ് വിവരം. 2017 ഏപ്രിലിലാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിൽ കാവൽക്കാരനായിരുന്ന ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം അക്രമി സംഘം കവർച്ച നടത്തിയത്. ഈ സമയത്ത് ശശികല ബംഗളൂരുവിലെ ജയിലിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവിലായിരുന്നു. ജയലളിതയുടെ ഡ്രൈവറായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജ് ഉൾപ്പെടെയുള്ള 12 അംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടന്ന് ഏറെക്കഴിയും മുമ്പ് ഒന്നാം പ്രതി കനകരാജ്, രണ്ടാം പ്രതി കെ.വി.സൈൻ, എസ്റ്റേറ്റിലെ ഡി.ടി.പി ഓപ്പറേറ്റർ എന്നിവർ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. കഴിഞ്ഞ വർഷം ഡി.എം.കെ സർക്കാർ അധികാരം ഏറ്റെടുത്തതോടെ കേസിൽ വിശദമായ പുനരന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |