മാമ്പഴങ്ങളുടെ രാജാവ് 2 വർഷത്തിന് ശേഷം അമേരിക്കൻ വിപണിയിൽ
കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ നിലച്ച കയറ്റുമതി പുനരാരംഭിച്ചതോടെ 'മാമ്പഴങ്ങളുടെ രാജാവ്" വീണ്ടും അമേരിക്കയിലേക്ക്. രണ്ടുവർഷങ്ങൾക്ക് മുമ്പാണ് അൽഫോൺസോ മാമ്പഴം അവസാനമായി അമേരിക്കയിലെത്തിയത്. അമേരിക്കയുടെ ഡിപ്പാർട്ട്‌മെന്റ് ഒഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്‌സ് വെൽഫെയർ, യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് അഗ്രികൾച്ചർ (യു.എസ്.ഡി.എ) പ്രതിനിധികൾക്ക് കൊവിഡിലെ വിമാനയാത്രാ നിയന്ത്രണം മൂലം ഇന്ത്യയിലെത്താൻ കഴിയാഞ്ഞതിനാൽ പിന്നീട് കയറ്റുമതി നിലച്ചു.
ഇന്ത്യയിലെ കൃഷി മുതൽ കയറ്റുമതിവരെയുള്ള നടപടികൾ വിലയിരുത്താനാണ് പ്രതിനിധികൾ എത്തേണ്ടത്. ഇതിനുള്ള തടസം നീങ്ങിയതോടെ കൊവിഡിന് ശേഷമുള്ള ആദ്യ ലോഡ് കഴിഞ്ഞവാരം അമേരിക്കൻ മണ്ണിലെത്തി. മഹാരാഷ്‌ട്രയിലെ ലാസൽഗാവിൽ നിന്നാണ് മൂന്ന് ടൺ അൽഫോൺസോ കടൽകടന്നത്. മൊത്തം 800 ടൺ മാമ്പഴം ഈ സീസണിൽ അമേരിക്കയിലെത്തും. സാൻ ഫ്രാൻസിസ്‌കോ, ലോസ് ഏഞ്ചലസ്, ഷിക്കാഗോ, ന്യൂ ജേഴ്‌സി, കാലിഫോർണിയ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഇവ ലഭിക്കും.
മാമ്പഴനാട്
മാമ്പഴക്കയറ്റുമതിയിൽ ഒന്നാംസ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷത്തെ കയറ്റുമതി 21,000 ടൺ.
ജി.ഐ പദവി
മഹാരാഷ്‌ട്രയിലെ കൊങ്കൺ മേഖലയാണ് അൽഫോൺസോയുടെ നാട്. അൽഫോൺസോയ്ക്ക് ഭൗമസൂചികാ (ജി.ഐ) പദവിയുമുണ്ട്.
1000 ടൺ
കൊവിഡ് രൂക്ഷമാകുംമുമ്പ് 2020ൽ ഇന്ത്യ അമേരിക്കയിലേക്ക് 1000 ടൺ മാമ്പഴം കയറ്റി അയച്ചിരുന്നു. ഏകദേശം 3,250 കോടി രൂപയുടെ വരുമാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |