ന്യൂഡൽഹി: ജുഡീഷ്യറിയെ കുറിച്ച് പ്രഭാഷണം നടത്തരുതെന്ന് സുപ്രീം കോടതി. 1993 ലെ മുംബയ് സ്ഫോടന കേസ് പ്രതി അബു സലേമിന്റെ ശിക്ഷാ കാലയളവ് സംബന്ധിച്ച ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയെ കുറിച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം. എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
ഹർജിയിൽ കേന്ദ്രസർക്കാർ അഭിപ്രായം പറയാനുള്ള ഉചിതമായ സമയമല്ലെന്നും ജുഡീഷ്യറിക്ക് തീരുമാനമെടുക്കാമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കിയത്. ഉചിതമായ സമയമല്ലെന്ന കേന്ദ്ര നിലപാട് കോടതി തള്ളി. കേസിൽ തീരുമാനമെടുക്കാൻ കോടതിയോട് ആവശ്യപ്പെടുന്നതിനെതിരെ കോടതി ഗൗരവമായ രീതിയിൽ പരാമർശിച്ചു.
' നിങ്ങൾ തീരുമാനമെടുക്കേണ്ട കാര്യം നടപ്പിലാക്കാൻ ഞങ്ങളോട് പറയരുത്. അത് വളരെ ലളിതമായി കാണാൻ കോടതിക്കാവില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ ഞങ്ങളോട് പറയാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആരാണ്. തീരുമാനമെടുക്കണമെന്ന് ഞങ്ങളോട് പറയേണ്ടതില്ല. ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ ചെയ്യും" കോടതി പറഞ്ഞു.
കുറ്റവാളികളുടെ കൈമാറ്റ കരാർ അനുസരിച്ച് അബുസലേമിന്റെ ശിക്ഷാ കാലയളവ് 25 വർഷത്തിലധികമാകാൻ പാടില്ലെന്ന് പോർച്ചുഗൽ സർക്കാരിന് ഇന്ത്യ ഉറപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |