ന്യൂഡൽഹി: ആഗോള-ആഭ്യന്തരതലങ്ങളിൽ പ്രതികൂലസാഹചര്യം തുടരുന്നതിനാൽ എൽ.ഐ.സിയുടെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) കേന്ദ്രം വെട്ടിച്ചുരുക്കിയേക്കും. നിലവിൽ 100 ശതമാനം ഓഹരികളും കേന്ദ്രത്തിന്റെ പക്കലാണ്. ഇതിൽ 5 ശതമാനം ഐ.പി.ഒയിലൂടെ വിറ്റഴിച്ച് 60,000 കോടി രൂപ സമാഹരിക്കാമെന്നായിരുന്നു കേന്ദ്ര പ്രതീക്ഷ.
കൊവിഡ് മൂന്നാംതരംഗം, യുക്രെയിൻ-റഷ്യ യുദ്ധം, ആഭ്യന്തര മൂലധനവിപണിയിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിൻമാറ്റം എന്നിവമൂലം ഐ.പി.ഒ തീയതി പ്രഖ്യാപിക്കുന്നത് കേന്ദ്രം നീട്ടിവച്ചിരിക്കുകയാണ്. സെബിക്ക് സമർപ്പിച്ച അപേക്ഷ (ഡി.ആർ.എച്ച്.പി) പ്രകാരം മേയ് 12നകം ഐ.പി.ഒ പൂർത്തിയാക്കണം. 60,000 കോടി രൂപയുടെ സമാഹരണം ഇതിനുള്ളിൽ വിജയകരമാക്കുക പ്രയാസമാണെന്ന് വിലയിരുത്തിയാണ് ഓഹരിവില്പന ചുരുക്കാനുള്ള ആലോചന.
പുതിയലക്ഷ്യം ₹30,000 കോടി?
30,000 കോടി രൂപയിലേക്ക് ഐ.പി.ഒ ലക്ഷ്യം വെട്ടിക്കുറയ്ക്കാനാണ് നീക്കമെന്നാണ് സൂചന. ഇക്കാര്യം കേന്ദ്രമോ എൽ.ഐ.സിയോ സ്ഥിരീകരിച്ചിട്ടില്ല.
മേയ് 2ന് ഐ.പി.ഒ?
എൽ.ഐ.സി ഐ.പി.ഒയ്ക്ക് കേന്ദ്രം മേയ് രണ്ടിന് തുടക്കമിട്ടേക്കും. 21,000 കോടി രൂപയുടെ ഓഹരികളാകും വില്പനയ്ക്കുവയ്ക്കുക. ഡിമാൻഡേറിയാൽ കൂടുതൽ ഓഹരികൾ വിറ്റഴിക്കാവുന്ന 'ഗ്രീൻഷൂ" ഓപ്‌ഷൻ പ്രയോജനപ്പെടുത്തും. ഇതുവഴി 9,000 കോടി രൂപ കൂടി സമാഹരിക്കാനാകും.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ഇത്.
കഴിഞ്ഞ നവംബറിൽ പേടിഎം സമാഹരിച്ച 18,300 കോടി രൂപ പഴങ്കഥയാകും.
ബി.പി.സി.എൽ: പുതിയ
ടെൻഡറിന് കേന്ദ്രം
പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എല്ലിന്റെ നിലവിലെ ഓഹരി വിറ്റൊഴിയൽ നടപടികൾ റദ്ദാക്കി, ലളിതമായ മാനദണ്ഡങ്ങളുമായി പുതിയ ടെൻഡർ ക്ഷണിക്കാൻ കേന്ദ്രം ഒരുങ്ങുന്നു.
നിലവിൽ ഓഹരി സ്വന്തമാക്കാൻ മത്സരിക്കുന്ന മൂന്ന് കമ്പനികളിലൊന്നായ വേദാന്തയുടെ ചെയർമാൻ അനിൽ അഗർവാളാണ് സർക്കാരിന്റെ നീക്കം വ്യക്തമാക്കിയത്.
ബി.പി.സി.എല്ലിൽ സർക്കാരിനുള്ളത് 52.98 ശതമാനം ഓഹരികളാണ്. ഇത് പൂർണമായി വിൽക്കുകയാണ് ലക്ഷ്യം. വേദാന്ത, അപ്പോളോ ഗ്ളോബൽ, ഐ സ്ക്വയേഡ് കാപ്പിറ്റൽ എന്നിവയാണ് ടെൻഡറിൽ പങ്കെടുത്തത്. ആഗോള പ്രമുഖ കമ്പനികളെ പ്രതീക്ഷിച്ച സർക്കാർ ഇതോടെ നിരാശയിലായി. കൂടുതൽ കമ്പനികളെ ലക്ഷ്യമിട്ടാണ് പുതിയ ടെൻഡറിനുള്ള ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |