മൂവാറ്റുപുഴ: മരിച്ചുപോയ ഭർത്താവിന്റെ പേരിലുള്ള 97 സെന്റ് ഭൂമി സ്വന്തം പേരിലാക്കാൻ വിധവ വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും കയറിയിറങ്ങാൻ തുടങ്ങിയിട്ട് എട്ട് വർഷം... ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടും വെള്ളൂർക്കുന്നം വില്ലേജ് ഓഫീസിലെയും മൂവാറ്റുപുഴ താലൂക്ക് ഓഫീസിലെയും ഉദ്യോഗസ്ഥർക്ക് സംശയങ്ങൾ തീരുന്നില്ല.
കടാതി ജനത വിലാസത്തിൽ (പ്രണവം) പരേതനായ സി.കെ. മോഹൻദാസിന്റെ ഭാര്യ അനിത മോഹൻദാസിനാണ് ഈ ദുരിതം. ഏകമകളുടെ വിവാഹാവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥ ദൈവങ്ങൾ കനിയാനുള്ള കഠിനപ്രാർത്ഥനയിലാണ് അനിത.
ഗതികെട്ട് ഏപ്രിൽ 18ന് മുഖ്യമന്ത്രി, റവന്യൂമന്ത്രി, വനിതകമ്മിഷൻ, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
2005 സെപ്തംബറിലാണ് മോഹൻദാസ് മരിച്ചത്. കടാതി പാലത്തിന് സമീപത്തെ 1.23 ഏക്കർ ഭൂമി അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. അതിൽ 97 സെന്റ് ഭൂമിയാണ് പോക്കുവരവ് ചെയ്യേണ്ടത്. മോഹൻദാസിന്റെ അമ്മ, അനിത, മകൾ എന്നിവരാണ് അനന്തരാവകാശികൾ.
നാൾവഴി
• 2014 ജനുവരി 4 : ആദ്യ അപേക്ഷ
• 2015 മാർച്ച് 2 : അപേക്ഷ കാണാതായി. വീണ്ടും അപേക്ഷിച്ചു
• 2015 : താലൂക്ക് സർവേയർ അളന്നു
• 2020 : വീണ്ടും ഫയൽ കാണാതായി
• 2020 ജൂൺ 8: വീണ്ടും അപേക്ഷിച്ചു.
• 2021ഒക്ടോബർ 29 : തണ്ടപ്പേരുകാരായ ഏഴ് പേർക്കും നോട്ടീസ് നൽകി ഹിയറിംഗ്.
ഇപ്പോഴത്തെ നില
• 2013 മുതലുള്ള ബാദ്ധ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശം
• പട്ടയം ഹാജരാക്കാൻ നിർദേശം. (ലാൻഡ് ട്രിബ്യൂണൽ വഴി ലഭ്യമാകാൻ കുറഞ്ഞത് ആറ് മാസം വേണ്ടിവരും.)
സർവേ നമ്പർ തെറ്റിച്ച് നോട്ടീസ്
പട്ടയം ഹാജരാക്കാൻ കഴിഞ്ഞ ദിവസം കിട്ടിയ നോട്ടീസിലാണെങ്കിൽ ഭൂമിയുടെ സർവേ നമ്പറും മാറിപ്പോയി. 534/15ന് പകരം 634/5 എന്നാണ് നോട്ടീസിൽ.
ആരാണ് ഉത്തരവാദികൾ ?
എതിർ കക്ഷികളില്ലാത്ത, പരാതിയില്ലാത്ത, തർക്കങ്ങളില്ലാത്ത ഈ അപേക്ഷ എട്ടുവർഷം തട്ടിക്കളിച്ചത് മൂവാറ്റുപുഴ താലൂക്ക് ഓഫീസിലെ അഡീഷണൽ തഹസിൽദാരും (ഭൂരേഖ), വെള്ളൂർക്കുന്നം വില്ലേജ് ഓഫീസറുമാണ്. രണ്ട് ഓഫീസുകളും ഒരു റോഡിന്റെ ഇരുവശവുമാണ്. ബന്ധപ്പട്ട ഉദ്യോഗസ്ഥർ ഇക്കാലയളവിൽ പലവട്ടം മാറിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |