കൊച്ചി: കേന്ദ്ര-സംസ്ഥാന സിലബസ് വിദ്യാർത്ഥികൾക്കായി കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യത്തെ കേരള സ്‌കൂൾ ഗെയിംസ് ഒക്ടോബറിൽ നടക്കും. 25 വിഭാഗങ്ങളിലായി പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും.
കേരള സിലബസിന് പുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., നവോദയ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയിലെ വിദ്യാർത്ഥികൾ ഗെയിംസിൽ പങ്കെടുക്കും. ഓരോ ജില്ലയിലും ഉപജില്ല, ജില്ലാ തലങ്ങളിൽ 30,000 കുട്ടികളെ പങ്കെടുപ്പിച്ച് മത്സരങ്ങൾ സംഘടിപ്പിക്കും. അവയിൽ ജേതാക്കളാകുന്ന 10,000 കുട്ടികൾ സംസ്ഥാന തലത്തിൽ മത്സരിക്കും. തിരുവനന്തപുരത്താണ് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുക.
കേരള സ്‌കൂൾ ഗെയിംസിലെ അഞ്ച് ഇനത്തിൽ മികവ് തെളിയിക്കുന്ന 30 കുട്ടികളെ കേരള ഒളിമ്പിക് അസോസിയേഷൻ സി.എസ്. ആർ കമ്മിറ്റി ദത്തെടുക്കും. ഇവരുടെ തുടർപഠനം, താമസം, പരിശീലനം എന്നിവ സൗജന്യമായി നൽകും. പ്രതിവർഷം മൂന്നു കോടി രൂപ ഇതിനായി ചെലവഴിക്കും. വിദ്യാർത്ഥികളിലെ മികച്ച കായികതാരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിലില്ലാത്ത മാതൃകയാണ് കേരളത്തിൽ സാദ്ധ്യമാക്കുന്നത്.
സ്വാഗതസംഘം രൂപീകരണയോഗം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അദ്ധ്യക്ഷ വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്, സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്, റിട്ടയേർഡ് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
"സംസ്ഥാന, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സിലബസുകളിലെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തുന്ന സംസ്ഥാനതല കായികമത്സരത്തിന് ആദ്യമായി തുടക്കം കുറിക്കുന്നത് കേരളമാണ്."
വി. ശിവൻകുട്ടി
വിദ്യാഭ്യാസമന്ത്രി
"സി.ബി.എസ്.ഇ ഉൾപ്പെടെ സിലബസുകാരെ ഉൾപ്പെടുത്തി സ്കൂൾ ഗെയിംസ് നടത്താനുള്ള തീരുമാനം രാജ്യത്ത് ആദ്യമായാണ്. കേന്ദ്ര സിലബസുകാർ പ്രത്യേകം സ്കൂൾ ഗെയിംസാണ് നത്തിയിരുന്നത്. കേന്ദ്ര സിലബസിലെ കുട്ടികൾക്ക് വലിയ പ്രോത്സാഹനമാകും എല്ലാവരും പങ്കെടുക്കുന്ന മത്സരങ്ങൾ."
ഡോ. ഇന്ദിര രാജൻ
സെക്രട്ടറി ജനറൽ
നാഷണൽ കൗൺസിൽ ഒഫ്.സി.ബി.എസ്.ഇ സ്കൂൾസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |