തിരുവനന്തപുരം: വ്യാജ യോഗ്യതകൾ എഴുതിച്ചേർത്ത ബയോഡാറ്റ സമർപ്പിച്ച് കാർഷിക സർവകലാശാല വൈസ് ചാൻസലറായി നിയമനം നേടിയ ഡോ. ആർ. ചന്ദ്രബാബുവിനെതിരായ പരാതി അന്വേഷിച്ച് കൃഷി
വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഗവർണർക്ക് നൽകിയ റിപ്പോർട്ട് വിവാദത്തിലായി. നിരവധി വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചുവെന്നതടക്കമുള്ള അധിക യോഗ്യതകളുടെ പേരിലാണ് ചന്ദ്രബാബുവിന് വി.സിയായി നിയമനം നൽകിയത്. എന്നാൽ, വിദേശ സർവകലാശാലകളിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന തരത്തിലുള്ള അപൂർണ്ണ റിപ്പോർട്ടാണ് പ്രിൻസിപ്പൽ സെക്രട്ടറി അലി അസ്‌ഗർപാഷ സമർപ്പിച്ചത്. പരാതിയും അന്വേഷണ റിപ്പോർട്ടും ലഭിച്ചിട്ടും തുടർനടപടികൾ ചാൻസലറായ ഗവർണറും സ്വീകരിച്ചില്ല.
എട്ടുമാസത്തെ അന്വേഷണത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പത്തുവർഷം പ്രൊഫസറായി പ്രവർത്തിക്കണമെന്നതാണ് വി.സി തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. ചന്ദ്രബാബുവടക്കം അപേക്ഷിച്ച 20 പേരും ഈ യോഗ്യതയുള്ളവരായിരുന്നു. ചന്ദ്രബാബു നേടിയ അധിക യോഗ്യതയുടെ ആധികാരികത സംബന്ധിച്ച് ഒഴുക്കൻ വിശദീകരണമാണ് റിപ്പോർട്ടിൽ. ഇത് അദ്ദേഹത്തെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം.
നേരത്തെ, കാർഷിക സർവകലാശാല മുൻ ജനറൽ കൗൺസിൽ അംഗം സത്യശീലൻ നൽകിയ വിവരാവകാശത്തിന് ചന്ദ്രബാബു പ്രൊഫസറായിരുന്ന തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി നൽകിയ മറുപടിയനുസരിച്ച് ,ഇദ്ദേഹം വിദേശ സർവകലാശാലകളിലൊന്നും പ്രൊഫസറായി പോയിട്ടില്ല. യു.എസ്.എയിലെ ഡ്യൂക് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഫിലിപ്പൈൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിസിറ്റിംഗ് സയന്റിസ്റ്റായിരുന്നുവെന്നത് ഈ സ്ഥാപനങ്ങളും നിഷേധിച്ചിരുന്നു. ചന്ദ്രബാബുവിന്റെ സർവീസ് കാലാവധി തീരാൻ ഇനി ആറു മാസം മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |