□പിടിയിലായത് ആർ.എസ്.എസ് നേതാവ്
തലശേരി: സി.പി.എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ.ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിൽ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ. ആർ.എസ്.എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസാണ് (38) പിടിയിലായത്.
കൊലപാതകത്തിന് ശേഷം പിണറായി പാണ്ഡ്യാലമുക്കിലെ വാടകവീട്ടിൽ ഒളിവിൽകഴിയുകയായിരുന്നു ഈയാൾ. ഗൾഫിലുള്ള അണ്ടലൂർ കാവിനടുത്ത പ്രശാന്തിന്റെ വീടാണിത്. പുന്നോൽ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായ പ്രശാന്തിന്റെ ഭാര്യയാണ് വീട് നൽകിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. വധഗൂഢാലോചന കുറ്റം ചുമത്തി. ഹരിദാസൻ വധക്കേസിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉൾപ്പെടെ പതിമൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും റിമാൻഡിലാണ്. പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ ഇനിയും രണ്ടു പേരെ പിടികൂടാനുണ്ട്. ഇവരും ഒളിവിലാണ്.
ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരമണിക്കാണ് ഹരിദാസനെ കാൽ വെട്ടിമാറ്റി കൊന്നത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുടുംബത്തിന്റെ മുന്നിലിട്ടാണ് ആർ.എസ്.എസ്-ബി.ജെ.പി സംഘം ജീവനെടുത്തത്. കൊലപാതകത്തിനുപയോഗിച്ച ആയുധവും വാഹനവും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശാസ്ത്രീയ തെളിവുകളോടെയാണ് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ലിജേഷും മണ്ഡലം സെക്രട്ടറി മൾട്ടി പ്രജിയും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായി നേരത്തെ തെളിഞ്ഞിരുന്നു. അഡിഷണൽ എസ്.പി പി.പി. സദാനന്ദൻ, എ.സി.പി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |