തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ എതിർപ്പ് വ്യാപകമാവുന്നതിനിടെ, ഗുണദോഷങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ചയ്ക്ക് കെ-റെയിൽ വേദിയൊരുക്കുന്നു. ചർച്ച കെ-റെയിലിന്റെ സമൂഹമാദ്ധ്യമങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യും. പിന്തുണച്ചും വിയോജിച്ചും മൂന്നു വിദഗ്ദ്ധർ വീതം പങ്കെടുക്കും. 20പേരെയാണ് ചടങ്ങിൽ ക്ഷണിക്കുക. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കില്ല. പദ്ധതി ബാധിക്കുന്നവരെ ക്ഷണിച്ചിട്ടില്ല.
27നോ 28നോ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ചർച്ചയിൽ സാങ്കേതിക കാര്യങ്ങൾ വിശദീകരിക്കാൻ റെയിൽവേ ബോർഡ് ടെക്നിക്കൽ അംഗവും മദ്ധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ എത്തും. മുംബയ്- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതി നൽകിയ ഉന്നതതല സംഘത്തിലെ അംഗമാണ് ജെയിൻ. തിരുവനന്തപുരം ഡിവിഷനിൽ അഡി.ജനറൽ മാനേജരായിരുന്ന വിജയകുമാരൻ, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവരാണ് അനുകൂലിച്ച് പങ്കെടുക്കുന്ന മറ്റു രണ്ടുപേർ.
സിൽവർലൈനിന് സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്ന റെയിൽവേ റിട്ട.ചീഫ് എൻജിനിയർ അലോക് കുമാർ വർമ്മ, ഡോ.ആർ.വി.ജി മേനോൻ, വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു എന്നിവർ എതിർത്ത് സംസാരിക്കും. നിലവിലെ ലൈൻ ശക്തിപ്പെടുത്തി അതിലൂടെ ടിൽട്ടിംഗ് ട്രെയിൻ ഓടിക്കണമെന്നാണ് അലോക് വർമ്മയുടെ നിലപാട്.
ബറോഡയിലെ നാഷണൽ റെയിൽവേ അക്കാഡമിയിൽ സീനിയർ പ്രൊഫസറും, പാലക്കാട് ഡിവിഷൻ മുൻ അഡി.ഡി.ആർ.എമ്മും സൗത്ത് വെസ്റ്റ് റെയിൽവേയിൽ ചീഫ് പേഴ്സണൽ ഓഫീസറുമായിരുന്ന മോഹൻ മേനോനാണ് മോഡറേറ്റർ. കെ-റെയിലിന്റെ പ്രതിനിധികൾ ചർച്ചയിലുണ്ടാവില്ല.
അതേസമയം, ചീഫ്സെക്രട്ടറി അറിയിച്ചതനുസരിച്ചാണ് പങ്കെടുക്കാമെന്ന് സമ്മതിച്ചതെന്നും കെ-റെയിലാണ് സംഘാടകരെങ്കിൽ പങ്കെടുക്കില്ലെന്നും അലോക് വർമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |