പേരാവൂർ: അർദ്ധരാത്രിയിൽ വേറിട്ട ചടങ്ങുകളോടെ പേരാവൂരിൽ ഒരു നേപ്പാളി കല്യാണം. 22 വർഷങ്ങളായി പേരാവൂർ ടൗണിലെ ഗൂർഖയായി ജോലി ചെയ്യുന്ന ടേക് ബഹാദൂർ നഗറിയുടെ മകൾ ജാനകി (18) യുടെ കല്ല്യാണമാണ് വൈവിദ്ധ്യമാർന്ന ചടങ്ങുകളോടെ നടന്നത്.
ചെന്നൈ തിരുച്ചിയിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന നേപ്പാളി സ്വദേശി ഗിരിയുടെയും മൻസറയുടെയും മകൻ എഗിന്ദറാണ് ജാനകിയെ വിവാഹം ചെയ്തത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് വരനും സംഘവും ബസിൽ പേരാവൂരിലെത്തിയത്. തുടർന്ന് വധൂഗൃഹത്തിലേക്ക് സുഹൃത്തുക്കളുടെ ചുമലിലേറി എത്തിയ വരനെ വധുവിന്റെ പിതാവ് നോട്ടുമാലയണിയിച്ച് സ്വീകരിച്ചിരുത്തി. കൂടെ എത്തിയവരിൽ മുതിർന്നവരെയെല്ലാം വധുവിന്റെ വീട്ടുകാർ മാലയണിയിച്ച് സ്വീകരിച്ചു. തുടർന്ന് പാട്ടും ഡാൻസുമായി പരമ്പരാഗത രീതിയിലുള്ള കല്യാണം. ഇന്നലെ പുലർച്ചെ രണ്ടരയോടെ മതാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ ആരംഭിച്ചു.
ഒരു മണിക്കൂറോളം നീണ്ട പൂജകൾക്ക് ശേഷം വധൂവരന്മാരുടെ കാൽവിരലുകൾ പാൽ ചേർത്ത വെള്ളമുപയോഗിച്ച് കഴുകി രണ്ടു പേർക്കും ദക്ഷിണ നൽകി.ബന്ധുക്കൾ ഓരോരുത്തരും അവരെ ആശീർവദിച്ചു. തുടർന്ന് വധൂവരന്മാർ പരസ്പരം വിവാഹമാല ചാർത്തി അഞ്ച് വട്ടം വലംവെച്ചു. പുലർച്ചെ നാലുമണിയോടെയാണ് വിവാഹ ചടങ്ങുകൾ പൂർത്തിയായത്. വധൂവരന്മാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി 50 ഓളം പേർ വിവാഹ ചടങ്ങുകളിൽ സംബന്ധിച്ചു.
പേരാവൂരിൽ സ്ഥിരതാമസമാക്കിയ ടേക് ബഹാദൂറിന്റെ അഞ്ചു മക്കളിൽ മൂന്നാമത്തെ മകളാണ് ജാനകി. മൂത്ത മകൻ ഗോവിന്ദയുടെയും രണ്ടാമത്തെ മകൾ പദ്മയുടെയും കല്യാണം നേപ്പാളിലാണ് നടന്നത്. ഇളയ കുട്ടികളായ അഞ്ജലിയും കരണും വിദ്യാർത്ഥികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |