ആവേശമായി കേക്ക് മത്സരം
തൃശൂർ: ഒഴുകിയെത്തുന്ന ഒരു പുഴ, അതിൽ തുള്ളിക്കളിക്കുന്ന മീനുകൾ, പീലി വിടർത്തിയാടുന്ന മയിൽ... കവിതയുടെ ദൃശ്യാവിഷ്‌കാരമല്ല. പുഴയും മീനും മയിലുമെല്ലാം ചന്തമേറുന്ന കേക്കുകളാണ്. രുചിവൈവിദ്ധ്യത്തോടൊപ്പം കണ്ണിനും കുളിർമയേകുന്ന മത്സരമാണ് എന്റെ കേരളം മെഗാ എക്‌സിബിഷൻ കുടുംബശ്രീ കഫേയിൽ ഇന്നലെ നടന്നത്.
ഇതു മാത്രമല്ല എന്റെ കേരളം മെഗാ പ്രദർശനം വരെ കേക്കുകൾക്ക് മോഡലായി. മത്സരത്തിൽ ഇളനീർ കേക്കായിരുന്നു താരമെങ്കിലും ചക്ക, മാമ്പഴം എന്നീ പാരമ്പര്യ വിഭവങ്ങളും സ്പാനിഷ് ഡിലൈറ്റ്, മിക്‌സഡ് ഫ്രൂട്ട്‌സ്, നട്ടി ബബിൾ, ഫലൂദ, വൈറ്റ് ചോക്ലേറ്റ്, പിസ്ത, വൈറ്റ് ചോക്ലേറ്റ്, മാംഗോ ട്രഫിൾ എന്നിവയും സ്ഥാനം പിടിച്ചു.
16 ബ്ലോക്കിൽ നിന്നുമായി പതിനാറ് പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മതിലകം ബ്ലോക്കിലെ ശരണ്യക്കായിരുന്നു ഒന്നാം സ്ഥാനം. സ്പാനിഷ് ഡിലൈറ്റ് തയ്യാറാക്കി ചാവക്കാട് ബ്ലോക്കിലെ ശരണ്യ രണ്ടാം സ്ഥാനവും നട്ടി ബബിൾസ് കേക്ക് തയ്യാറാക്കി ചേർപ്പ് ബ്ലോക്കിലെ ശ്വേത മൂന്നാം സ്ഥാനവും നേടി.
വിപണനത്തിൽ മുന്നിൽ വനശ്രീ
തൃശൂർ: മെഗാ പ്രദർശന മേളയിൽ വനംവകുപ്പിന്റെ വനശ്രീ ഉത്പന്നങ്ങൾ താരം. ചന്ദനം, ചന്ദനത്തൈലം, തേയില, കാപ്പി, കറുത്ത കുന്തിരിക്കം, കുരുമുളക്, മറയൂർ ശർക്കര കുടംപുളി, ലക്ക, ഇഞ്ച, കാട്ടുതേൻ, പുൽതൈലം തുടങ്ങിയവയാണ് വനശ്രീ സ്റ്റാളിലുള്ളത്.
അതിരപ്പിള്ളി, വാഴച്ചാൽ, മറയൂർ മേഖലകളിലെ നിത്യഹരിത വനങ്ങളുടെ ഉൾപ്രദേശങ്ങളിൽ നിന്ന് പരമ്പരാഗതമായി ശേഖരിക്കുന്ന വനവിഭവങ്ങളാണിവ. ചന്ദനമുട്ടിയും ചന്ദനത്തൈലവുമാണ് കൂടുതൽ വിറ്റഴിയുന്നത്. 150 ഗ്രാം വരുന്ന ചന്ദനമുട്ടിക്ക് ആയിരം രൂപയാണ് വില. ആദിവാസികൾ നിർമ്മിക്കുന്ന ഓടക്കുഴലിനും ആവശ്യക്കാരുണ്ട്.
പാവകൾ പറയും, ജീവൻ എങ്ങനെ രക്ഷിക്കാമെന്ന്
തൃശൂർ: അഗ്‌നിരക്ഷാസേനയുടെ സ്റ്റാളിലെ പാവകൾ വെറും കളിപ്പാവകളല്ല..! പ്രദർശനത്തിലൂടെ സുരക്ഷയുടെ പ്രാഥമികപാഠങ്ങൾ പകരുകയാണ് ഈ പാവകൾ. കുരുന്നുകൾ കളിക്കിടെ അപകടത്തിൽപെടുമ്പോൾ പകച്ചുനിൽക്കാതെ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമികശ്രുശ്രൂഷകൾ ഇവിടെ നിന്നും അറിയാം.
ശ്വാസകോശത്തിലും തൊണ്ടയിലും ഭക്ഷണം കുടുങ്ങിയാൽ, പാചകവാതക ചോർച്ച ഉണ്ടായാൽ, ഇതിനെല്ലാം ഇവിടെ ഉത്തരം റെഡി. സ്ഥാപനങ്ങളിലും ഫ്‌ളാറ്റുകളിലും സൊസൈറ്റികളിലും സ്ഥാപിച്ച അഗ്‌നിശമന സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇവിടെ പഠിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |