കോഴിക്കോട്: കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നഗരത്തിലെ വഴിയോര വിശ്രമകേന്ദ്രം ഇതുവരെ തുറന്നില്ല. നടത്തിപ്പിന് ആളെ കിട്ടാനില്ലാത്തതാണ് കാരണമെന്ന് കോർപറേഷൻ അധികൃതർ വിശദീകരിക്കുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സർക്കാരിന്റെ 'ടേക്ക് എ.ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി നൂറോളം വഴിയോര വിശ്രമകേന്ദ്രങ്ങൾ ഇതിനകം തുറന്നുകഴിഞ്ഞു. കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറ സ്‌ക്വയറിനുള്ളിലായി പ്രധാനപാതയോട് ചേർന്നാണ് വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയത്. നഗരത്തിലെത്തുന്ന നൂറുകണക്കിനാളുകൾക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ സംവിധാനമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് നിർമാണം പൂർത്തിയായിട്ടും മാസങ്ങളായി വഴിയോര വിശ്രമകേന്ദ്രം തുറക്കാതിരിക്കുന്നത്.
2021 സെപ്തംബർ എട്ടിനാണ് വഴിയാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതി മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തത്.
സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് വിഭാവനം ചെയ്തത്. എല്ലാ ടോയ്ലറ്റുകളിലും സാനിട്ടറി നാപ്കിൻ ഡിസ്‌ട്രോയർ, അജൈവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.
തുറന്നുകൊടുത്ത നൂറോളം വിശ്രമകേന്ദ്രങ്ങളും ഇപ്പോൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമാണ് വിശ്രമകേന്ദ്രം. നഗരത്തിൽ ഏറെപ്പേർ എത്തുന്ന മാനാഞ്ചിറ സ്‌ക്വയറിനുള്ളിലാണ് കോർപറേഷൻ ഇതിനായി സ്ഥലം കണ്ടെത്തിയതും മനോഹരമായ രീതിയിൽ നിർമാണം പൂർത്തീകരിച്ചതും. വൈകുന്നേരങ്ങളിൽ മാനാഞ്ചിറ സ്ക്വയറിലെത്തുന്നവർക്കും ഏറെ ഉപകാരപ്രദമാണ്. പക്ഷെ നടത്തിപ്പിന് ആളെ കിട്ടാത്തതുകാരണമാണ് ഉദ്ഘാടനം വൈകുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കുമായി രണ്ടുവീതം ടോയ്‌ലറ്റുകളും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുമൊക്കെയായി ഡി.ടി.പി.സിയുടെ സഹകരണത്തോടെ 30ലക്ഷം ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം നിർമിച്ചിരിക്കുന്നതെന്ന് കോർപറേഷൻ പൊതുമരാമത്ത് സാറ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.സി.രാജൻ പറഞ്ഞു. എത്രയും പെട്ടെന്ന് വിശ്രമകേന്ദ്രം തുറക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നടത്തിപ്പിന് കുടുംബശ്രീ എത്തിയാൽ തുറക്കും: പി.സി.രാജൻ
കോഴിക്കോട്: സർക്കാരിന്റെ ടേക്ക് ഓഫ് പദ്ധതിയുടെ ഭാഗമായി മാനാഞ്ചിറ സ്‌ക്വയറിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം അടുത്തമാസം തുറക്കാനാവുമെന്ന് കോർപറേഷൻ പൊതുമരാമത്ത് സാറ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ. സംസ്ഥാന വ്യാപകമായി കുടുംബശ്രീക്കാണ് നടത്തിപ്പ‌് ചുമതല. കോഴിക്കോട്ടും അതേരീതിയിലാണ് ഉദ്ദേശിക്കുന്നത്. നിരവധി കുടുംബശ്രീ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കോഫി കഫേയടക്കം ഉള്ളതിനാൽ അവർക്ക് വരുമാനത്തിനുള്ള നല്ലൊരു മാർഗം കൂടിയാവും അത്. നടത്തിപ്പിന് ആളെത്തിയാൽ ഏറ്റവും അടുത്ത ദിവസംതന്നെ തുറക്കാൻ കഴിയുമെന്നും രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |