സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ,
പഞ്ചാബിനെ 2-1ന് തോൽപ്പിച്ചു,
2 ഗോളും നേടിയത് ക്യാപ്ടൻ ജിജോ ജോസഫ്
മലപ്പുറം: ഗാലറിയിൽ ആർത്തിരമ്പിയ പതിനായിരിങ്ങൾ പകർന്നു നൽകിയ ആവേശം കാലുകളിൽ ആവാഹിച്ച് പയ്യനാട് സ്റ്റേഡിയത്തിൽ പഞ്ചാബിനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറിയ കേരളം സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നു. ക്യാപ്ടൻ ജിജോ ജോസഫ് നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ 2-1നാണ് കേരളം പഞ്ചാബിന്റെ കടുത്ത വെല്ലുവിളി മറികടന്ന് സെമിക്ക് ടിക്കറ്റെടുത്തത്. മൻവീർ സിംഗാണ് പഞ്ചാബിനായി ലക്ഷ്യം കണ്ടത്. ഇത്തവണ സെമി ഉറപ്പിക്കുന്ന ആദ്യ ടീമാണ് കേരളം. കേരളത്തിന്റെ അക്കൗണ്ടിൽ 10 പോയിന്റും 11ഗോളുകളും ഭദ്രമായി. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ ഹാട്രിക്ക് നേടിയ ജിജോ ജോസഫ് ഇന്നലേയും മികച്ച ഫോമിൽ ആയിരുന്നു. കേരളവുമായി പരാജയപ്പെട്ടതോടെ പഞ്ചാബിന്റെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
ഒപ്പത്തിനൊപ്പം
തുടക്കം മുതൽ തന്നെ ഇരുടീമും ആക്രമണം തുടങ്ങി. 11ാം മിനിട്ടിൽ തന്നെ കേരളത്തെ ഞെട്ടിച്ച് പഞ്ചാബ് ലീഡെടുത്തു. പെനാൽറ്റി ബോക്സിൽ നിന്ന് മിഡ്ഫീൽഡർ മൻവിർ സിംഗ് ഗോൾ പോസ്റ്റിലേക്ക് അടിച്ച പന്ത് തടയാനെത്തിയ കേരളാ ഗോളി വി. മിഥുന്റെ കാലിൽ തട്ടി ഗോൾ പോസ്റ്റിൽ തന്നെ വീഴുകയായിരുന്നു. 14ാം മിനിട്ടിൽ കേരളത്തെ തേടി അവസരമെത്തിയെങ്കിലും ഗോളാക്കി മാറ്റാനായില്ല. 17ാം മിനിട്ടിൽ കേരളം സമനില പിടിച്ചു. ക്യാപ്റ്റൻ ജിജോ ജോസഫാണ് ഗോൾ നേടിയത്. മിഡ് ഫീൽഡർ അർജുൻ ജയരാജ് പെനാൽറ്റി ബോക്സിനകത്തേക്ക് നൽകിയ പാസ് ജിജോ ഹെഡ് ചെയ്ത് ഗോൾ വല കുലുക്കുകയായിരുന്നു. 32ാം മിനിട്ടിൽ അർജുൻ ജയരാജെടുത്ത ഫ്രീകിക്ക് പഞ്ചാബിന്റെ ഗോൾകീപ്പർ ഹർപ്രീത് സിംഗ് മനോഹരമായി സേവ് ചെയ്തു. ഇതിനിടെ പരിക്കേറ്റ മിഥുനു പകരം ഹജ്മൽ കേരളത്തിന്റെ വലകാക്കാനെത്തി.
വീണ്ടും ജിജോ
രണ്ടാംപകുതിയിലും ഗോളിനായി ഇരുടീമും പൊരുതി. കേരളമായിരുന്നു കൂടുതൽ ആക്രമണം നടത്തിത്. നൗഫലാണ് കേരളത്തിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നൗഫൽ പഞ്ചാബ് ഗോൾ മുഖത്തേക്ക് നിരവധി ആക്രമണങ്ങൾ മെനഞ്ഞെങ്കിലും ലക്ഷ്യം കണ്ടില്ല. 86-ാം മിനിട്ടിലാണ് ജിജോ വീണ്ടും വലകുലുക്കിയത്. ഡിഫൻഡർ സഹീഫ് പെനാൽറ്റി ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ജിജോ ഗോൾ പോസ്റ്റിന്റെ ഇടത് ഭാഗത്തേക്ക് അടിച്ചുകയറ്റി കേരളത്തിന് സെമിയിലേക്ക് ടിക്കറ്റെടുത്തു.
വമ്പടെ ബംഗാൾ
ഇന്നലെ ഗോൾമഴ പെയ്ത വാശിയേറിയ പോരാട്ടത്തിൽ വെസ്റ്റ് ബംഗാൾ മൂന്നിനെതിരെ നാല് ഗോളുകൾക്ക് മേഘാലയയെ കീഴടക്കി. ഇരട്ടഗോൾ നേടിയ ഫർദിൻ അലി മൊല്ല,മഹിതോഷ് റോയ് എന്നിവരുടെ മികവിലാണ് ബംഗാൾ ജയിച്ചു കയറിയത്.മേഘാലയക്ക് വേണ്ടി ഷാനോ താരിയാങ് രണ്ട് ഗോളുകളും സാങ്ത്തി ജാനായി ഒരു ഗോളും നേടി. 85-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഹാർഡി ക്ലിഫ് നഷ്ടമാക്കിയത് മേഘാലയയ്ക്ക് വലിയ തിരിച്ചടിയായി.
ബംഗാളിന്റെ രണ്ടാം ജയമാണ്. ആറ് പോയിന്റ് അക്കൗണ്ടിലുള്ള ബംഗാളിന്റെ സെമി പ്രതീക്ഷകളും സജീവമായി. രാജസ്ഥാനെതിരെ വിജയിക്കുകയും കേരളവുമായി സമനിലയിൽ പിരിയുകയും ചെയ്ത മേഘാലയയുടെ ആദ്യ പരാജയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |