സംസ്ഥാനങ്ങളുടെ നിലപാട് തേടി ജി.എസ്.ടി കൗൺസിൽ
പപ്പടത്തിനും ശർക്കരയ്ക്കും ജി.എസ്.ടി വന്നേക്കും
കൊച്ചി: പാചകവാതകം, പെട്രോൾ, ഡീസൽ തുടങ്ങി അവശ്യവസ്തുക്കളുടെ വിലക്കയറ്റത്താൽ ജനം പൊറുതിമുട്ടുന്നതിനിടെ, സാധാരണക്കാർ ഏറെ ആശ്രയിക്കുന്നവയടക്കം 143 ഉത്‌പന്നങ്ങളുടെ നികുതി കൂട്ടാൻ ജി.എസ്.ടി കൗൺസിലും ഒരുങ്ങുന്നു. വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സ്ലാബ് പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് കൗൺസിൽ തേടിയിട്ടുണ്ട്.
പപ്പടം, ശർക്കര, പവർബാങ്ക്, വാച്ച്, കളർടിവി, വീട് നിർമ്മാണവസ്തുക്കൾ തുടങ്ങിയവയുടെ നികുതിയാണ് കൂട്ടിയേക്കുക. 92 ഉത്‌പന്നങ്ങളെ നിലവിലെ 18 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേക്ക് മാറ്റാനാണ് ശുപാർശ. 2017 നവംബർ, 2018 ഡിസംബർ മാസങ്ങളിൽ ഒട്ടേറെ ഉത്‌പന്നങ്ങളുടെ ജി.എസ്.ടി കുറച്ചിരുന്നു; ഇതുവീണ്ടും കൂട്ടാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്.
പപ്പടം, ശർക്കര... വില മേലോട്ട്
നിലവിൽ പപ്പടത്തിനും ശർക്കരയ്ക്കും ജി.എസ്.ടി ഇല്ല. എങ്കിലും ജി.എസ്.ടി കൗൺസിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത് പൂജ്യം ശതമാനം എന്ന വിഭാഗത്തിലാണ് (ഇത് സ്ളാബല്ല). ഇവയെ 5 ശതമാനം സ്ളാബിലേക്ക് ഉയർത്താനാണ് ശുപാർശ.
28 ശതമാനത്തിലേക്ക്
ലെതർ അപ്പാരൽ, ആക്‌സസറികൾ, വാച്ച്, ഷേവിംഗ് ഉത്പന്നങ്ങൾ, പെർഫ്യൂം, ചോക്ളേറ്റ്, കൊക്കോ പൗഡർ, ആൽക്കഹോളില്ലാത്ത ശീതളപാനീയം, കോഫി എക്‌സ്‌ട്രാക്റ്റ്‌സ്, സെറാമിക് സിങ്ക്, വാഷ് ബേസിൻ, പ്ളൈവുഡ്, വാതിൽ, സ്വിച്ച്, സോക്കറ്റ്, സ്യൂട്ട്കേസ്, ഹാൻഡ്ബാഗ്, 32 ഇഞ്ചുവരെയുള്ള കളർടിവി, ച്യൂയിംഗ് ഗം, കണ്ണട ഫ്രെയിം, എന്നിവയുടെ നികുതി 18ൽ നിന്ന് 28 ശതമാനത്തിലേക്ക് മാറ്റിയേക്കും.
നികുതി കൂടും
വാൽനട്ടിന്റെ നികുതി 5ൽ നിന്ന് 12 ശതമാനത്തിലേക്കും കസ്‌റ്റാഡ് പൗഡർ 5ൽ നിന്ന് 18 ശതമാനത്തിലേക്കും ടേബിൾ, അടുക്കള ഉത്‌പന്നങ്ങൾക്ക് 12ൽ നിന്ന് 18 ശതമാനത്തിലേക്കും നികുതി ഉയർത്തിയേക്കും.
ലക്ഷ്യം വരുമാനവർദ്ധന
2017 ഏപ്രിൽ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തിൽ വരുമ്പോൾ, പ്രതിവർഷം 14 ശതമാനത്തിന് താഴെ നികുതിവരുമാന വർദ്ധന കുറിക്കുന്ന സംസ്ഥാനങ്ങൾക്ക് അഞ്ചുവർഷത്തേക്ക് ആനുപാതിക നഷ്‌ടപരിഹാരം കേന്ദ്രം നൽകുമെന്ന് ധാരണയുണ്ടായിരുന്നു. ഇതിന്റെ കാലാവധി ഈ ജൂണിൽ തീരും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങളുടെ വരുമാനത്തകർച്ച തടയാനായി ഉത്‌പന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കം.
റവന്യൂ ന്യൂട്രൽ റേറ്റ്
ജി.എസ്.ടിക്ക് മുമ്പ് റവന്യൂ ന്യൂട്രൽ റേറ്റ് 16 ശതമാനമായിരുന്നത് ഇപ്പോൾ 11.6 ശതമാനമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതിവരുമാനനഷ്‌ടം ഉണ്ടാകാതിരിക്കാനുള്ള ഏറ്റവും കുറഞ്ഞ ശരാശരി നികുതിയാണിത്.
ഉപഭോക്തൃ താത്പര്യാർത്ഥം ഒട്ടേറെ ഉത്‌പന്നങ്ങളുടെ ജി.എസ്.ടി വെട്ടിക്കുറച്ചതാണ് റവന്യൂ ന്യൂട്രൽ റേറ്റ് താഴാൻ കാരണം.
തുടക്കത്തിൽ 228 ഉത്പന്നങ്ങൾ 28 ശതമാനം സ്ളാബിലുണ്ടായിരുന്നത് ഇപ്പോൾ 35 ആയിക്കുറഞ്ഞു.
റവന്യൂ ന്യൂട്രൽ റേറ്റ് ഉയർത്താനായാണ് ഒട്ടേറെ ഉത്‌പന്നങ്ങൾക്ക് ജി.എസ്.ടി കൂട്ടാനുള്ള നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |