കൊച്ചി: മോഷ്ടിക്കാനുള്ള പോക്കുവരവിന് വഴിച്ചെലവ്. ഫുഡ് അടിക്കാൻ കാശ് വേറെ. ഓപ്പറേഷൻ സക്സസാണേൽ ഉടൻ നൽകും 10,000 രൂപ. പിടിക്കപ്പെട്ടാൽ ഇറക്കിക്കൊണ്ട് വരുമെന്ന് ഉറപ്പ്! കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായ അന്തർസംസ്ഥാന ബുള്ളറ്റ് മോഷണ സംഘത്തവൻ തമിഴ്നാട് നാഗർകോവിൽ സ്വദേശി ഹരേന്തർ ഇർവിൻ എന്ന ഡോ.ബെന്നി തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കിയത് പണം വീശിയെറിഞ്ഞ്.
വ്യാജ ആയുർവേദ ഡോക്ടറായി കൊച്ചിയിൽ തമ്പടിച്ചിരുന്ന ഇർവിൻ നേരിട്ട് മോഷ്ടിക്കില്ല. സ്ഥിരം മോഷ്ടാക്കളെ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. മോഷ്ടിച്ച വാഹനങ്ങൾ വിൽക്കുന്നതിന്റെ റിസ്ക് ഒഴിവാകുമെന്നതാണ് കള്ളന്മാരും ഡോക്ടർക്കായി പണിയെടുക്കാൻ കാരണം.
കൊച്ചിയിൽ നിന്ന് അടുത്തിടെ അഞ്ച് ബുള്ളറ്റാണ് ഇവർ മോഷ്ടിച്ച് കടത്തിയത്. നാലെണ്ണം വീണ്ടെടുത്തു. ഒരെണ്ണത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. വാഴക്കാല ഭാഗത്ത് ഒരു വീട്ടിൽ ഡോക്ടർ ബെന്നിയെന്ന പേരിലാണ് ഇർവിൻ വാടകയ്ക്ക് താമസിച്ചിരുന്നത്. കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അടിമുടി മാറ്റും
അടിച്ചെടുക്കുന്ന ബുള്ളറ്റ് ആദ്യമെത്തുക പാലക്കാട് സ്വദേശി വിനോദിന്റെയടുത്താണ്. വിനോദ് എൻജിൻ, ചെയ്സിസ് നമ്പറുകൾ മാറ്റും. അപ്പോഴേക്കും ഇർവിൻ വ്യാജ ആർ.സി.ബുക്കും മറ്റ് രേഖകളും തയ്യാറാക്കിയിട്ടുണ്ടാകും. പിന്നെ ബുള്ളറ്റ് കോയമ്പത്തൂർ എത്തിക്കും. ഒ.എൽ.എക്സ് വഴിയാണ് വില്പന. കഴിഞ്ഞ 8ന് ഒലവക്കോട് ഭാഗത്ത് വച്ച് മോഷണ സംഘത്തിൽ പെട്ട തമിഴ്‌നാട് സ്വദേശി ശിവകുമാറും ഒലവക്കോട് സ്വദേശി വിനോദും അറസ്റ്രിലായിരുന്നു. ഇവരിൽ നിന്നാണ് ഡോക്ടറെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സിമ്പിളാണ്
ഒറ്റനോട്ടത്തിൽ പുലിയാണെങ്കിലും ബുള്ളറ്റ് എളുപ്പം മോഷ്ടിക്കാൻ പറ്റുമെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്. പത്ത് ബുള്ളറ്റുകളിലൊന്ന് വ്യാജ താക്കോലിൽ സിമ്പിളായി അൺലോക്കാകുമത്രേ. വിറ്രാൽ പണവും കിട്ടുമെന്നതാണ് മറ്റൊരു കാര്യം. കൊച്ചിയിൽ നിന്ന് അധികം ബുള്ളറ്റ് ഇവർ മോഷ്ടിച്ചിട്ടില്ലെന്നാണ് മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |