ലക്നൗ: ലഖിംപൂർഖേരി കർഷക കൂട്ടക്കൊലക്കേസിലെ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര യു.പി ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഇയാളെ ലഖിംപൂർ ജയിലിലടച്ചു.
സുരക്ഷാ കാരണങ്ങളാൽ ആശിഷിനെ ജയിലിലെ പ്രത്യേക ബാരക്കിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ 18ന് ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി കീഴടങ്ങാൻ ഒരാഴ്ച അനുവദിച്ചിരുന്നു. ഈ കാലാവധി കഴിയാൻ ഒരുദിവസം ശേഷിക്കേ, ഇന്നലെ 3.25നാണ് കീഴടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. വാദിഭാഗം കേൾക്കാത്ത അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്നും ഹർജികളിൽ ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
2021 ഒക്ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്ന കർഷകർക്കിടയിലേക്ക് ആശിഷ് മിശ്ര കാർ ഓടിച്ചുകയറ്റി നാല് കർഷകരും മാദ്ധ്യമപ്രവർത്തകനും കൊല്ലപ്പെട്ടെന്നാണ് കേസ്. തുടർന്നുണ്ടായ അക്രമത്തിൽ രണ്ട് ബി. ജെ. പി പ്രവർത്തകരുൾപ്പെടെ മൂന്ന് പേരും കൊല്ലപ്പെട്ടു. ഒക്ടോബർ ഒമ്പതിനാണ് ആശിഷ് അറസ്റ്റിലായത്. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യപക്ഷേയിൽ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |