കോട്ടയം: കൊവിഡ് കാലം, കാലിത്തീറ്റയ്ക്കും ക്ഷാമം.. ക്ഷീരകർഷകരെ സഹായിക്കാനാണ് കോട്ടയം കൊടുങ്ങൂർ ക്ഷീരോത്പാദക സഹകരണസംഘം തീറ്റപ്പുൽ കൃഷി തുടങ്ങിയത്. ഇന്ന് അത് ലക്ഷങ്ങൾ നൽകുന്ന മഹാലക്ഷ്മി. കൊടുങ്ങൂർ കവലയ്ക്ക് സമീപം കാടുപിടിച്ചു കിടന്ന നാലേക്കർ സ്ഥലം സെക്രട്ടറി വി.എൻ.മനോജിന്റെ നേതൃത്വത്തിൽ പാട്ടെത്തിനെടുത്ത് വെട്ടിത്തെളിച്ച് പുല്ല് നട്ടു. ചെലവ് മൂന്നുലക്ഷം. സർക്കാർ സബ്‌സിഡി 93,000 രൂപ. പരിചരിക്കാൻ രണ്ട് തൊഴിലാളികൾ.
45 ദിവസത്തിനുള്ളിൽ വളർന്ന് പാകമായി. കൂലിയടക്കം മുതൽമുടക്ക് തിരികെ കിട്ടി. ഇപ്പോൾ മൂന്നുമാസം കൂടുമ്പോൾ 2,40,000 രൂപയുടെ വരുമാനം. മാർക്കറ്റ് വില കിലോയ്ക്ക് അഞ്ചു രൂപാവരെ. സംഘത്തിൽ പാൽനൽകുന്ന കർഷകർക്ക് രണ്ടു രൂപയ്ക്കും പുറത്തുള്ളവർക്ക് നാലുരൂപയ്ക്കും നൽകും. പശുവിന് മാത്രമല്ല, ആനയ്ക്കും കുതിരയ്ക്കുമൊക്കെ പുല്ലുതേടി നിരവധിപ്പേർ എത്തുന്നു.
ചെറുതല്ല വരുമാനം
ഒരേക്കറിൽ പുല്ല് നടാൻ 75,000 രൂപയാണ് പരമാവധിച്ചെലവ്. ഇരുപതിനായിരത്തിന് മുകളിൽ ക്ഷീര വകുപ്പിന്റെ സബ്‌സിഡി ലഭിക്കും. 600 മൂടുവരെ നടാം. 50- 60 ദിവസംകൊണ്ട് 15,000 കിലോവരെ ലഭിക്കും. കിലോയ്ക്ക് നാലു രൂപയ്ക്ക് വിറ്റാൽ 60,000രൂപ കിട്ടും. ചെത്തിക്കഴിയുന്ന തണ്ടിൽ നിന്ന് വീണ്ടും കിളിർക്കും. ഒരുകൊല്ലം കുറഞ്ഞത് നാല് തവണവരെ ചെത്താം. ഒരുകൊല്ലത്തെ വരുമാനം 2,40,000 രൂപ. ആവർത്തനച്ചെലവ് പരിപാലനത്തിന്റെയും വളത്തിന്റേയും മാത്രം.
''
സി.ഒ 3, സി.ഒ 4, സി.ഒ 5, സൂപ്പർ നേറ്റിയർ ഇനങ്ങളാണ് അതിവേഗം വളരുന്നത്. അല്പം ശ്രദ്ധയുണ്ടെങ്കിൽ അധികം മുതൽ മുടക്കാതെ മികച്ച ലാഭംനേടാം. പ്രകൃതിക്ഷോഭത്തിൽ നശിക്കുമെന്ന പേടിയും വേണ്ട.
-വി.എൻ.മനോജ്,
കൊടുങ്ങൂർ ക്ഷീരസഹകരണ സംഘം സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |