ഇരുവരും സിവിൽ സർവീസിൽ രണ്ടാം റാങ്കുകാർ
ആലപ്പുഴ: ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ അടുത്ത വ്യാഴാഴ്ച ചോറ്റാനിക്കരയിൽ വച്ച് ആലപ്പുഴ ജില്ലാ കളക്ടർ രേണുരാജിന്റെ കരംഗ്രഹിക്കും. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാകും പങ്കെടുക്കുക. ശ്രീറാമിന്റെ ആദ്യ വിവാഹമാണ്.
രേണുരാജ് സഹപാഠിയായിരുന്ന ഡോക്ടറെ വിവാഹം ചെയ്തെങ്കിലും ആ ബന്ധം ഒഴിഞ്ഞിരുന്നു.
ശ്രീറാമും (36) രേണുരാജും (35) മെഡിക്കൽ ബിരുദധാരികളാണ്. ഇരുവരും രണ്ടാം റാങ്കോടെയാണ് സിവിൽ സർവീസ് നേടിയത്.
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടവരാണ് ഇരുവരും.
2015ലാണ് ഡോ. രേണുരാജ് സിവിൽ സർവീസ് പരീക്ഷ പാസായത്. എറണാകുളം അസി.കളക്ടർ, തൃശൂർ ഡെപ്യൂട്ടി കളക്ടർ, ദേവികുളം സബ് കളക്ടർ, നഗരകാര്യ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലേറ്റത്.
ചങ്ങനാശേരി മലകുന്നം സ്വദേശിനിയായ ഡോ.രേണുരാജിന്റെ പിതാവ് എം.കെ.രാജകുമാരൻ നായരും അമ്മ വി.എൻ.ലതയുമാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറായ രമ്യ സഹോദരിയാണ്.
എറണാകുളം പനമ്പള്ളി നഗർ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ റിട്ട. സുവോളജി പ്രൊഫസർ ഡോ.പി.ആർ.വെങ്കിട്ടരാമന്റെയും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന രാജത്തിന്റെയും മകനാണ്. 2013ലാണ് സിവിൽ സർവീസ് പാസായത്. പത്തനംതിട്ട അസി.കളക്ടർ, ദേവികുളം സബ് കളക്ടർ, സർവേ ആൻഡ് ലാൻഡ് ഡയറക്ടർ, തിരുവല്ല ആർ.ഡി.ഒ, പൊതുഭരണ വകുപ്പ് അസി.സെക്രട്ടറി, കൊവിഡ് ഡേറ്റ മാനേജ്മെന്റ് നോഡൽ ഓഫീസർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |