താനൂർ: നിശ്ചയദാർഢ്യത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി താനൂർ സ്വദേശി വിനീത. ഹിമാലയൻ പർവതനിരകളിലെ എവറസ്റ്റ് ബേസ് ക്യാമ്പും കടന്ന് 5,500 അടി ഉയരത്തിലുള്ള കാലപത്തർ വരെയെത്തി അവിടെ നിന്നും ചോല പാസ് വഴി ഗോക്കിയോ റിവറും കണ്ടാണ് വിനീത തിരിച്ചെത്തിയത്. താനൂർ ചന്തപ്പറമ്പിൽ താമസിക്കുന്ന സുനിൽ കുമാറിന്റേയും ഉഷയുടേയും മകളായ വിനീതയാണ് 23 ദിവസം നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്. എവറസ്റ്റ് മഞ്ഞുമലകൾ കീഴടക്കണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹം സാക്ഷാൽക്കരിക്കാൻ നിശ്ചയദാർഢ്യത്തോടെ തുനിഞ്ഞിറങ്ങിയപ്പോൾ അലിഞ്ഞില്ലാതായത് അപകടം നിറഞ്ഞ മലയിടുക്കുകളും പരിചിതമല്ലാത്ത കാലാവസ്ഥയും ആരോഗ്യ പ്രശ്നങ്ങളുമൊക്കെയായിരുന്നു. ചെറുപ്പം മുതലേ സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന വിനീത എം എസ് ഡബ്ല്യു പൂർത്തിയാക്കിയതിന് ശേഷം വിവിധ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു. മാർച്ച് അവസാനമാണ് തിരൂരിൽ നിന്നും ട്രെയിൻ കയറിയത്. പിറ്റേദിവസം ഉച്ചയോടെ ജാൻസിയിലും അവിടെ നിന്നും പുറപ്പെട്ട് പുലർച്ചെ മൂന്ന് മണിയോടെ ഗോരപൂരിലും, രണ്ട് ദിവസം ടൂറിസ്റ്റ് കേന്ദ്രത്തിലും തങ്ങി വീണ്ടും യാത്ര തുടങ്ങി. പന്ത്രണ്ട് മണിക്കൂർ ബസ്സ് യാത്ര ചെയ്താണ് കാണ്ഡ്മണ്ഡുവിൽ എത്തിയത്. പിന്നീടുള്ള കാലപത്തറിലേക്കുള്ള യാത്ര സാഹസികമായിരുന്നന്നും വിനീത പറഞ്ഞു. കുറഞ്ഞ കാലത്തെ സൈക്ലിങ് പരിശീലനത്തിന്റെ മാത്രം ബലത്തിലാണ് ഈ സാഹസിക യാത്രക്കൊരുങ്ങിയത്. യാത്രയ്ക്ക് മുമ്പെ ഇത്തരം യാത്രകളിൽ മുൻപരിചയമുള്ള കാസർകോട്ടുകാരനായ ദീപേഷിന്റേയും പുത്തനത്താണിക്കാരനായ റമീസിന്റേയും ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കാനും യാത്രയുടെ റൂട്ടും അടിസ്ഥാന വിവരങ്ങളും മനസ്സിലാക്കിയെടുക്കാനും ശ്രദ്ധിച്ചിരുന്നു. ആകെ 23 ദിവസം നീണ്ടു നിന്ന യാത്രയിൽ 11 ദിവസവും ട്രക്കിങ്ങിൽ തന്നെയായിരുന്നു. കാഠ്മണ്ഡുവിൽ വച്ച് ഭക്ഷണം വലിയൊരു പ്രശ്നമായപ്പോഴും ട്രക്കിങ്ങിനിടെ കഠിനമായ തണുപ്പും ആരോഗ്യ പ്രശ്നങ്ങളും കാരണം കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴും പിന്തിരിയാതെ ലക്ഷ്യത്തിലേക്ക് തന്നെ മുന്നേറാനായിരുന്നു തീരുമാനം. കാലപത്തറിൽ വെച്ച് അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്തിയ മറ്റൊരു ഗ്രൂപ്പിനൊപ്പം വന്ന നേപ്പാളുകാരനായ ഗൈഡ് ദയൂലവിനോടും കഠിനമായ തണുപ്പിൽ ആവശ്യമയ വൈദ്യസഹായം നൽകിയ തായ്‌ലന്റുകാരിയായ ഡോക്ടറോടുമുള്ള കടപ്പാടുകൾ ഓർമയിൽ വയ്ക്കുന്ന ഈ പെൺകുട്ടിയുടെ ഇനിയുള്ള ആഗ്രഹവും അവസരം കിട്ടിയാൽ പുതിയ ഉയരങ്ങളും ദൂരങ്ങളും താണ്ടണമെന്നുള്ളത് തന്നെയാണ്. വിവേക് ആണ് സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |