പൊന്നാനി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിലുണ്ടായ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ അച്ചടക്ക നടപടി നേരിട്ട ടി.എം.സിദ്ധീഖ് ഏരിയ കമ്മിറ്റിയിലേക്ക്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സിദ്ധീഖിനെ ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. 29ന് ചേരുന്ന എരിയ കമ്മിറ്റിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യും.
സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ടാണ് ടി.എം സിദ്ധീഖ് ഉൾപ്പെടെയുള്ളവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പ്രതിഷേധ പ്രകടനം തടയുന്നതിൽ ടി.എം.സിദ്ധീഖിന് ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നതായിരുന്നു പി.കെ.സൈനബയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.
ടി.എം സിദ്ധീഖിനെ കൂടാതെ പെരിന്തൽമണ്ണയിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്ന വി.ശശികുമാറിനെതിരെയും സി.രവീന്ദ്രനെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിൽ ടി.എം.സിദ്ധീഖ് ഒഴികെയുള്ളവർ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. ശശികുമാർ വീണ്ടും സെക്രട്ടറിയേറ്റ് അംഗമാവുകയും ചെയ്തു. സിദ്ദീഖിന്റെ കാര്യത്തിൽ ഇപ്പോഴാണ് തീരുമാനമുണ്ടായത്.
സിദ്ധീഖിനെതിരായ നടപടിയുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിൽ പൊന്നാനിയിൽ പ്രത്യക്ഷ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടക്കുകയും രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ രാജിവെക്കുകയും ചെയ്തിരുന്നു. സിദ്ധീഖിന്റെ കാര്യത്തിൽ തീരുമാനം വൈകാൻ ഇതൊക്കെ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
പുതുതായി തിരഞ്ഞെടുത്ത 19 അംഗ ഏരിയ കമ്മിറ്റിയിൽ 17 പേരാണ് ഇപ്പോഴുള്ളത്. ടി.എം.സിദ്ധീഖിനെ തിരിച്ചെടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് പി.എം.ആറ്റുണ്ണി തങ്ങൾ, എൻ.കെ.സൈനുദ്ധീൻ എന്നിവർ രാജിവെച്ചിരുന്നു. ഇവരിപ്പോൾ വെളിയങ്കോട് ലോക്കൽ കമ്മിറ്റിയിലാണുള്ളത്. ടി.എം.സിദ്ധീഖ് എത്തുന്നതോടെ ഏരിയ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 18 ആകും. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി പുതിയ ജില്ലാ സെക്രട്ടറിയേറ്റിന് രൂപം നൽകി. ടി.എം.സിദ്ധീഖിന് പകരക്കാരനായി പൊന്നാനി ഏരിയ സെക്രട്ടറി അഡ്വ.പി.കെ.ഖലീമുദ്ദീനെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |