മലപ്പുറം: ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചതോടെ പെരുനാളിന് നാട്ടിലേക്ക് മടങ്ങാനാവാതെ പ്രവാസികൾ. മേയ് 2ന് പെരുനാളാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഇതിന് ഒരാഴ്ച മുമ്പ് മുതൽ ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടി. പെരുനാളിന് ശേഷം നിരക്ക് കുറയും.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടുവർഷമായി പലർക്കും പെരുനാളിന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. പ്രവാസി കുടുംബങ്ങളടക്കം ടിക്കറ്റ് ബുക്ക് ചെയ്തത് വിമാന കമ്പനികൾ കൊള്ളയ്ക്കുള്ള അവസരമാക്കി. യു.എ.ഇയിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്തി മടങ്ങണമെങ്കിൽ രണ്ട് ലക്ഷം രൂപയിലധികം ചെലവ് വരും. ഇതോടെ പലരും യാത്ര തന്നെ വേണ്ടെന്ന് വച്ചിട്ടുണ്ട്.
പെരുനാളായതിനാൽ പല റൂട്ടുകളിലും നേരിട്ടുള്ള ടിക്കറ്റ് ലഭ്യമല്ലാതായതോടെ, കണക്ടിംഗ് വിമാനങ്ങളും നിരക്ക് കുത്തനെ കൂട്ടി. യാത്രാസമയം കൂടുമെന്നതിനാൽ കണക്ടിംഗ് വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുറയാറുണ്ട്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിൽ നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്. ടിക്കറ്റ് നിരക്ക് പൊതുവെ കുറവുള്ളത് എയർഇന്ത്യ എക്സ്പ്രസിലാണ്. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് 5,000 മുതൽ 10,000 രൂപ വരെ കുറവുണ്ട്.
ഇന്നത്തെ നിരക്ക്
( എയർഇന്ത്യ എക്സ്പ്രസ്)
ദുബായ് - കൊച്ചി : 11,500
ദുബായ് - തിരുവനന്തപുരം: 12,000
ദുബായ് - കോഴിക്കോട് : 10,500
അബൂദാബി - കോഴിക്കോട് : 8,500
ദമാം - കോഴിക്കോട് : 13,300
ബഹറൈൻ - കൊച്ചി: 14,300
ദോഹ - കൊച്ചി: 27,000
ജിദ്ദ - കോഴിക്കോട്: 32,600
പെരുനാൾ നിരക്ക്
(ഏപ്രിൽ 30)
ദുബായ് - കൊച്ചി : 28,500
ദുബായ് - തിരുവനന്തപുരം : 31,200
ദുബായ് - കോഴിക്കോട് : 26,025
അബൂദാബി - കോഴിക്കോട് : 38,934
ദമാം - കോഴിക്കോട്: 20,920
ബഹറൈൻ - കൊച്ചി: 24,385
ദോഹ - കൊച്ചി: 34,761
ജിദ്ദ - കോഴിക്കോട്: 34,000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |