തിരുവനന്തപുരം: പനയോല മേഞ്ഞ താത്കാലിക ക്ളാസ് മുറികളിലും ചിമ്മിനി വിളക്കിന്റെ വെട്ടത്തിലുമിരുന്ന് ഇനി കുട്ടികൾക്ക് പഠിക്കേണ്ടിവരില്ല. ആദിവാസി മേഖലയിലെ വനജ്യോതി പദ്ധതിയിലെ ക്ളാസ് മുറികളാണ് ലാപ്ടോപ്പും കംപ്യൂട്ടറും വൈദ്യുതി ലൈറ്റുകളുമുൾപ്പെടെ ഹൈടെക്കായി മാറാനൊരുങ്ങുന്നത്. ആദിവാസി മേഖലയിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി 2017ൽ ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച രാത്രികാല പഠന ക്ളാസായ 'വനജ്യോതി" പദ്ധതിയാണ് ആധുനിക രീതിയിലേക്ക് ഉയരുന്നത്. ഇതിന്റെ അവാസനവട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ പദ്ധതി നടപ്പാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. സ്‌കൂൾ സമയത്തിന് ശേഷം വൈകിട്ട് ആറു മുതൽ എട്ടുവരെയാണ് പാഠശാലകളുടെ പ്രവർത്തനം. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ആവശ്യമായ പഠനസഹായം ഇതുവഴി നൽകുന്നുണ്ട്. പഠനത്തിനൊപ്പം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുണ്ട്. ജില്ലാ പഞ്ചായത്ത് നേരിട്ടാണ് പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നത്.
ഇനി ഹൈടെക്ക്
വനജ്യോതി പദ്ധതി വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് ഹൈടെക്ക് സംവിധാനത്തിലേക്ക് മാറുന്നത്. ക്ളാസ് മുറികൾ ഹൈടെക്ക് ആക്കുകയാണ് പ്രധാന ലക്ഷ്യം. വീടുകളിൽ ഇരുന്ന് പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കും ഈ ക്ളാസ് ഗുണകരമാകുമെന്നാണ് അധികൃതർ പറയുന്നത്. ഒരു താത്കാലിക ഷെഡ് നിർമ്മിച്ചാണ് രാത്രിപഠന ക്ളാസ് നടത്തിയിരുന്നത്. ഹൈടെക്ക് ആവുന്നതിന് ആദ്യം ഷെഡുകൾ നവീകരിക്കും. എല്ലാ ഷെഡുകളിലും വൈദ്യുതി ഉറപ്പാക്കും. വൈദ്യുതി ബന്ധം പോയാലും വെളിച്ചത്തിനുള്ള സംവിധാനം ഉണ്ടാക്കും. പുതിയ ബെഞ്ചുകൾ, ഡെസ്ക് എന്നിവ ഉൾപ്പെടുത്തും. അടച്ചുറപ്പുള്ള ഷെഡുകളിൽ വേണമെങ്കിൽ കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനവും ഉൾപ്പെടുത്തും. ഊരുകളിൽ തന്നെയുള്ള വിദ്യാസമ്പന്നരായ ആളുകളിൽ നിന്നാണ് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നത്. ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ നിർവഹണ ചുമതല നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസർക്കാണ്.
പദ്ധതി ഹിറ്റ്
2017ലാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പത്ത് ഊരുകളിൽ വനജ്യോതി നടപ്പാക്കിയിരുന്നു. പദ്ധതി ഫലപ്രദമായതിനെ തുടർന്ന് 15 ഇടങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. നിലവിൽ 22 ഇടങ്ങളിൽ രാത്രികാല പഠന ക്ലാസ് പ്രവർത്തിക്കുന്നുണ്ട്.
------------------------------------------------------------------------------------
ആറ് പഞ്ചായത്ത്, 301 കുട്ടികൾ
(ആവശ്യമെങ്കിൽ ബോക്സ് ആയി നൽകാം
പഞ്ചയാത്ത്- കേന്ദ്രങ്ങളുടെ എണ്ണം- കുട്ടികളുടെ എണ്ണം
വിതുര - 8 - 79
തൊളിക്കോട് - 4 - 86
അമ്പൂരി - 3 - 22
പാങ്ങോട് - 3 - 40
പെരിങ്ങമ്മല - 2 - 52
കുറ്റിച്ചൽ - 2 - 22
-------------------------------------------------------------------------------------------------------
ക്ളാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിന്റെ ആലോചനകൾ പുരോഗമിക്കുകയാണ്. ആദിവാസി കുട്ടികളുടെ പഠന പുരോഗതിയാണ് ലക്ഷ്യം. പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കാൻ ശ്രമിക്കും.
ഡി. സുരേഷ് കുമാർ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |