പാരീസ്: ഫ്രഞ്ച് ജനത വിധിയെഴുതിയപ്പോൾ 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം 44 കാരനായ ഇമ്മാനുവൽ മാക്രോണിന് സ്വന്തമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്നലെ രാത്രി വൈകി വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ, പ്രാഥമിക ഫല സൂചനകൾ അനുസരിച്ച് ഇമ്മാനുവൽ മാക്രോൺ എതിർ സ്ഥാനാർത്ഥി മരീൻ ലെ പെന്നിനേക്കാൾ ഏറെ മുന്നിലാണ്. നിലവിലെ ഫലസൂചനയനുസരിച്ച് മാക്രോൺ 57-58.5 % വോട്ടും പെൻ 41.5 - 43 % വോട്ടുമാണ് നേടിയത്. ഇന്നലെ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ 60 ന് മുകളിലായിരുന്നു പോളിംഗ് ശതമാനം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ 53കാരിയായ ലീ പെൻ നേരിടുന്ന മൂന്നാം തോൽവിയാണിത്. 2017ൽ മാക്രോണിനോട് തന്നെയാണ് ഇവർ തോൽവി ഏറ്റുവാങ്ങിയത്.മേയ് 13ന് പുതിയ പ്രസിഡന്റ് അധികാരമേൽക്കും. അതേസമയം, പോരാട്ടം തുടരുമെന്നും ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് മുതൽ നടക്കുന്ന ഗൂഡാലോചനാ തന്ത്രങ്ങളെ അപലപിക്കുന്നതായും ലെ പെൻ വ്യക്തമാക്കി. വിജയിച്ചില്ലെങ്കിൽ വിരമിക്കാൻ പദ്ധതിയിട്ടിരുന്നതായ റിപ്പോർട്ടുകൾ തള്ളിയ അവർ, ഫ്രാൻസിനോടുള്ള എന്റെ പ്രതിബദ്ധത തുടരുമെന്നും, ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനായി തയ്യാറെടുപ്പ് ആരംഭിച്ചതായും അവർ പ്രഖ്യാപിച്ചു.
വിലക്കയറ്റം, റഷ്യ–യുക്രെയിൻ യുദ്ധം അഭയാർത്ഥി പ്രതിസന്ധി തുടങ്ങിയവ പെന്നും, പെന്നിന്റെ തീവ്ര വലതു നിലപാടുകൾ മാക്രോണും പ്രചരണായുധങ്ങളാക്കി. അധികാരത്തിലെത്തിയാൽ രാജ്യത്ത് മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കുമെന്നും അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കുമെന്നും പെൻ പ്രഖ്യാപിച്ചത് ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇത് വോട്ടെടുപ്പിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യൻ ഭരണകൂടവുമായുള്ള പെന്നിന്റെ അടുത്ത ബന്ധം വോട്ടർമാരെ അവർക്കെതിരാക്കിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഫ്രാൻസിനെ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെടുത്തണമെന്നായിരുന്നു പെന്നിന്റെ നിലപാട്. എന്നാൽ യൂറോപ്യൻ യൂണിയനു പിന്നിൽ അടിയുറച്ചു നിൽക്കുന്ന പാർട്ടിയാണ് ഇമ്മാനുവൽ മാക്രോണിന്റെ എൻ മാർച്ചെ. അതിനാൽത്തന്നെ യൂറോപ്യൻ യൂണിയൻ നേതാക്കൾ മാക്രോണിന്റെ വിജയത്തിൽ അഭിനന്ദമറിയിച്ച് രംഗത്തെത്തി. ഇത് യൂറോപ്യൻ യൂണിയൻ ഐക്യത്തിന്റെ വിജയമാണെന്ന് നേതാക്കൾ പറഞ്ഞു. ഏപ്രിൽ 10 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 12 സ്ഥാനാർഥികളാണ് മൽസരരംഗത്തുണ്ടായിരുന്നത്. ഇവരിൽ മാക്രോണിന് 27.85 ശതമാനം വോട്ടും ലെ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്. ആദ്യ റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനത്തെത്തുന്ന സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിൽ മത്സരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |