വാഷിംഗ്ടൺ : ഓസ്‌കാർ പുരസ്‌കാരദാന വേദിയിൽ നടൻ വിൽ സ്മിത്ത് അവതാരകനും സ്റ്റാൻഡ് അപ് കൊമേഡിയനുമായ ക്രിസ് റോക്കിനെ കരണത്തടിച്ച സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസിന്റെ അമ്മ റോസ് റോക്ക്. 'വിൽ സ്മിത്ത് ക്രിസിനെ തല്ലിയപ്പോൾ, അവൻ അടിച്ചത് ഞങ്ങളെ എല്ലാവരെയുമാണ്. നിങ്ങൾ എന്റെ കുട്ടിയെ വേദനിപ്പിക്കുമ്പോൾ എന്നെയുമാണ് വേദനിപ്പിക്കുന്നത്' റോസ് പറഞ്ഞു. ഇതാദ്യമായാണ് സംഭവത്തിൽ എഴുത്തുകാരിയും മോട്ടിവേഷനൽ സ്പീക്കറുമായ റോസ് പ്രതികരണവുമായി രംഗത്തെത്തിയത്. സ്മിത്ത് ഒരിക്കലും മാപ്പ് പറയാത്തതിൽ എനിക്ക് വളരെ വിഷമമുണ്ട്.. അവന്റെ ആളുകൾ ക്ഷമാപണക്കുറിപ്പ് എഴുതിയെങ്കിലും അത് മതിയാകില്ല. കാരണം ഇത് തികച്ചും വ്യക്തിപരമായ ഒന്നാണ്' റോസ് കൂട്ടിച്ചേർത്തു.
വിൽ സ്മിത്തുമായി എന്നെങ്കിലും കണ്ടുമുട്ടുന്ന വേളയിൽ ഇനി താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് റോസ് പറഞ്ഞു. ''നിങ്ങൾ എന്താണ് ആ നിമിഷം ചിന്തിച്ചിരുന്നത്?' നിങ്ങൾ അടിച്ചപ്പോൾ പലതും സംഭവിക്കാമായിരുന്നു. ക്രിസ് പിറകിലോട്ട് മറിഞ്ഞ് വീഴാമായിരുന്നു. നിങ്ങളുടെ കൈകളിൽ വിലങ്ങ് വീഴുമായിരുന്നു. നിങ്ങൾ ഇതൊന്നും ചിന്തിച്ചില്ല. 'റോസ് കൂട്ടിച്ചേർത്തു. മാർച്ച് 27ന് നടന്ന ഓസ്‌കർ പുരസ്‌കാര ചടങ്ങിനിടെയാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് .രോഗിയായ ഭാര്യ ജെയ്ഡ സ്മിത്തിനെക്കുറിച്ചുള്ള ക്രിസ്സിന്റെ തമാശയാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹോളിവുഡ് ഫിലിം അക്കാദമിയുടെ പരിപാടികളിൽ നിന്ന് വിൽ സ്മിത്തിനെ 10 വർഷത്തേക്ക് വിലക്കിയി. അതേ സമയം ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ പരസ്യമായി മാപ്പു പറയുന്നതായി വിൽ സ്മിത്ത് പിന്നീട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതും പൊറുക്കാനാവാത്തതുമാണെന്നായിരുന്നു സ്മിത്തിന്റെ കുറ്റസമ്മതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |