കോട്ടയം . ബേക്കറിയിൽ കയറി ഒരു നാരങ്ങാവെള്ളവും, പഫ്സോ വടയോ കഴിച്ചാൽ വിശപ്പ് താത്കാലികമായി ശമിക്കും. പക്ഷെ ബില്ല് കിട്ടുമ്പോൾ തിന്നതെല്ലാം പെട്ടെന്ന് ദഹിക്കും. മറ്റെല്ലാ മേഖലയിലേതും പോലെ പലഹാരങ്ങൾക്കും വൻവിലക്കയറ്റമാണ്. സാധനങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവുമാണ് പ്രതിസന്ധിയ്ക്ക് കാരണം. ചില വ്യാപാരികൾ സാധനങ്ങളുടെ അളവും വലുപ്പവും കുറച്ചാണ് ഇതിനെ മറികടക്കുന്നത്. പോക്കറ്റ് കാലിയാകുന്നത് പാവം സാധാരണക്കാരുടെയും.
20 മുതൽ 40 ശതമാനം വരെയാണ് വില വർദ്ധിച്ചത്. ബേക്കറി ഉത്പന്ന നിർമ്മാണത്തിന് ആവശ്യമായ വനസ്പതി ഓയിൽ, മൈദ, മറ്റ് ചേരുവകൾ, നെയ്, പാൽ, പാചകവാതകം തുടങ്ങി എല്ലാത്തിനും വില വർദ്ധിച്ചു. വനസ്പതി ഓയിലാണ് പാചകത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. മലേഷ്യയിൽ നിന്നാണ് ഇത് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ മലേഷ്യയിലെ ആഭ്യന്തര ഉല്പാദനത്തിനായി മാത്രം എടുത്തശേഷം ഇറക്കുമതി നിലച്ചു. ഇതോടെ, ഓയിലിന് വില കൂടുകയും ലഭ്യതക്കുറവും നേരിട്ടു. 50 കിലോയുടെ ഒരു ചാക്ക് മൈദയ്ക്ക് മുൻപ് 1600 രൂപയായിരുന്നെങ്കിൽ 1950 രൂപയാണ്. 2400 രൂപയുണ്ടായിരുന്ന 15 കിലോ സൂര്യകാന്തി എണ്ണയുടെ വില 2580 രൂപ. 1000 രൂപയുണ്ടായിരുന്ന കൊമേഴ്‌സ്യൽ പാചകവാതകത്തിന് 2000 രൂപ. ലേബർ ചാർജ് ഒരാൾക്ക് 750 രൂപ മുതൽ 1500 രൂപ വരെയാണ്.
വില നിലവാരം ഇങ്ങനെ.
പഫ്‌സ് 20.
സ്വീറ്റ്‌ന 14.
വടകൾ 12
ജിലേബി 12.
കട്‌ലെറ്റ് 18
ബ്രെഡ് 35.
ബേക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിബിൻ വിൻസൺ പറയുന്നു.
ബേക്കറി വ്യാപാരം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പരമാവധി വില വർദ്ധിപ്പിക്കാതിരിക്കാനാണ് എല്ലാ ബേക്കറി ഉടമകളും ശ്രമിക്കുന്നത്. അവശ്യസാധനങ്ങളുടെ വില ഇനിയും ഉയർന്നാൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാകും. ജില്ലയിൽ 600 ലധികം ബേക്കറികൾ പ്രവർത്തിക്കുന്നുണ്ട്.
ടൗൺ ബേക്കറി ഉടമ മനോജിന്റെ വാക്കുകൾ.
30 വർഷമായി ബോർമ്മയും ബേക്കറിയും നടത്തുന്നു. 73ൽ ആരംഭിച്ച സംരഭമാണ്. കുവൈറ്റ് യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധി നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |