കൊച്ചി: ചിക്കൻ വിഭവങ്ങൾ ഇഷ്‌ടപ്പെടുന്നവർക്ക് ആശ്വാസവുമായി കോഴിവില വീണ്ടും താഴേക്ക്. ഈസ്‌റ്റർകാലത്ത് കത്തിക്കയറിയ വില രണ്ടുദിവസമായി കുറയുകയാണ്. മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് കോഴിക്ക് വില കുറയുന്നത്. മൊത്തവിലയിൽ അഞ്ചുരൂപ കുറഞ്ഞിട്ടുണ്ട്.
മൊത്തവില ഇപ്പോൾ 120-122 രൂപയാണ്; ഈസ്‌റ്ററിന് 145 രൂപയായിരുന്നു.
ഉത്പാദന വർദ്ധനയാണ് വില കുറയാൻ കാരണം. തമിഴ്നാട്ടിൽ നിന്ന് കോഴിവരവ് കൂടിയിട്ടുമുണ്ട്. 45 ദിവസമാണ് കോഴിയുടെ വളർച്ചയ്ക്ക് പരമാവധി വേണ്ടത്. 33- 35 ദിവസം വളർച്ചയെത്തുന്ന കോഴിയെയാണ് ഇറച്ചിക്കായി കൂടുതലും ഉപയോഗിക്കുന്നത്. ഒന്നേമുക്കാൽ കിലോയോളം തൂക്കം ഇവയ്ക്ക് വരും. നാലോ അഞ്ചോ ദിവസം കഴിഞ്ഞാൽ തൂക്കം വീണ്ടും കൂടും.
അൽഫാമും
കുഴിമന്തിയും
30- 33 ദിവസം വരെയാകുന്ന കോഴികളെയാണ് അൽഫാം, കുഴിമന്തി എന്നിവയ്ക്കായി ഉപയോഗിക്കുന്നത്. ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ തുടങ്ങിയവയ്ക്ക് രണ്ടു കിലോയോളം വരുന്നവ വേണം. മാംസം കൂടുതലായി വേണ്ടുന്നവയാണിവ. ഷവായി പോലുള്ള വിഭവങ്ങൾക്ക് രണ്ട് കിലോയിൽ കൂടുതലുള്ളവ വേണം. ഷവർമ്മയ്ക്ക് തൂക്കം കൂടുതലുള്ളവയെയാണ് ഉപയോഗിക്കുന്നത്.
കോഴിവില
മൊത്തവ്യാപാരം : 120-122
ചില്ലറവ്യാപാരം : 130-135
ഈസ്റ്റർ സമയത്ത് : 140-145
പൊടിപൊടിച്ച് ഈസ്റ്റർ
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഈസ്റ്ററിന് കച്ചവടം നന്നായിരുന്നെന്ന് കർഷകർ പറയുന്നു. റംസാന് വില ഉയരാൻ സാദ്ധ്യതയുണ്ടെന്നും അവർ പറയുന്നു.
''ഈസ്റ്ററിന് പ്രതീക്ഷിച്ചതിലും നല്ല കച്ചവടം നടന്നു. റംസാന് ഇറച്ചിക്കോഴി വിഭവങ്ങൾ കൂടുതലായി വേണ്ടിവരും. വരും ദിവസങ്ങളിൾ വില കൂടുമെന്നാണ് പ്രതീക്ഷ""
എസ്.കെ.നസീർ,
ജനറൽ സെക്രട്ടറി,
ഓൾ കേരള പൗൾട്രി ഫെഡറേൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |