@ കർഷകർക്ക് വീണ്ടും ഇരുട്ടടി
കോഴിക്കോട്: രാസവളങ്ങൾക്ക് വില കുതിച്ചുയർന്നതോടെ കർഷകർ ആശങ്കയിലായി. കൃഷി ഉപജീവനത്തൊഴിലായതുകൊണ്ടും വിത്തിറക്കി കൃഷി ആരംഭിച്ചത് കൊണ്ടും മാത്രം വളം വാങ്ങിക്കേണ്ടിവരികയാണ് പല കർഷകരും. കാട്ടുപന്നി, കുരങ്ങ് ആക്രമണങ്ങൾ, വിളകൾക്ക് വരുന്ന രോഗങ്ങൾ, വേനൽചൂട്, കാലം തെറ്റിയ വേനൽ മഴ, വിലക്കുറവ് തുടങ്ങി പലവിധ പ്രശ്നങ്ങൾകൊണ്ട് കുത്തുപാളയെടുത്ത കർഷകർക്കാണ് രാസവള വിലവർദ്ധനവ് ഇരുട്ടടിയായത്.
പൊട്ടാഷ്, ഫാക്ടംഫോസ്, പതിനാറ് പതിനാറ് തുടങ്ങിയ വളങ്ങൾക്കാണ് വില കൂടിയത്. മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ ചെലവ് കൂടിയതാണ് വളങ്ങൾക്കും വില വർദ്ധിക്കാൻ ഇടയാക്കിയത്. വില കൂടിയതിനനുസരിച്ച് കേന്ദ്രസർക്കാർ നൽകിയിരുന്ന സബസിഡി കൂട്ടാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. വില കുറവുണ്ടായിരുന്ന സമയത്തുള്ള 303 രൂപ തന്നെയാണ് ഇപ്പോഴും സബ്സിഡി നൽകുന്നത്. രാസവളങ്ങൾ വിൽക്കുന്ന ഷോപ്പുടമകൾക്കുള്ള കമ്മീഷനും നിറുത്തിയിട്ടുണ്ട്. പെട്രോൾ വില വർദ്ധിച്ചതോടെ വളമെത്തിക്കാൻ 6325 രൂപ ലോറിയ്ക്ക് നൽകണം. എന്നാൽ യാത്രാബത്ത കിട്ടുന്നത് 3525 രൂപയും. ബാക്കി തുക ഷോപ്പുടമകൾ കൈയ്യിൽ നിന്നെടുക്കേണ്ട അവസ്ഥയാണ്. ഷോപ്പുടമകളും പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്. ജൈവവളങ്ങളായ വെണ്ണീറ്, ഉണക്ക ചാണകം എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.
വാഴയ്ക്ക് മൂപ്പെത്തുന്നത് വരെ 5 തവണ വള പ്രയോഗം നടത്തണം. ഒരു വളമിട്ട് കഴിഞ്ഞപ്പോഴാണ് വില കൂടാൻ തുടങ്ങിയത്. പല കർഷകരും ഇതോടെ ഇടുന്ന വളത്തിന്റെ അളവ് കുറച്ചു. 10 ചാക്ക് വാങ്ങിയിരുന്നത് 5 ചാക്കായി കുറച്ചു. വേറെന്ത് ചെയ്യാനാണ്. ഈ വില കൊടുത്ത് ഒരുപാടൊന്നും വാങ്ങാൻ കഴിയില്ല
വിനു.വി
വാഴ കർഷകൻ
സബ്സിഡി കൂട്ടിയാലെ കർഷകർക്ക് പിടിച്ച് നിൽക്കാനാകു. കമ്മീഷൻ വീണ്ടും നൽകാനും തുടങ്ങണം. റോബർട്ട് ജോസഫ്,
ജില്ലാ പ്രസിഡന്റ്, ആഗ്രോ ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ
വളം - ഡിസംബർ- ഏപ്രിൽ
പൊട്ടാഷ്- 1050- 1700
ഫാക്ടംഫോസ് - 1090- 1490
16 16 ( കോംപ്ലക്സ്) - 1050- 1475
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |