പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ആറ് സംസ്ഥാനങ്ങളുടെ ഗവർണറുമായ കെ.ശങ്കരനാരായണന് നാടിന്റെ യാത്രാമൊഴി. പൊതുപ്രവർത്തന രംഗത്തും ഗവർണർ പദവികളിലും വിരാജിക്കുമ്പോഴും സാധാരണക്കാരെയും നേതാക്കളെയും ഒരുപോലെ സ്വീകരിച്ച അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാൻ നിരവധി പേരാണ് ശേഖരീപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയായ 'അനുരാധ'യിലേക്ക് ഒഴുകിയെത്തിയത്.
ഞായറാഴ്ച രാത്രി 8.55 നായിരുന്നു അദ്ദേഹം ജന്മനാടിനോട് വിടപറഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ പൊതുദർശന ചടങ്ങിൽ ഏഴു മണിയോടെ വീട്ടിലേക്ക് മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ, സുഹൃത്തുകൾ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങിയ വൻജനാവലി എത്തി.
രാവിലെ പത്തുമണിയോടെ വിവിധ രാഷ്ട്രീയ നേതാക്കൾ മൃതദേഹം പൊതുദർശനത്തിന് വെച്ച വീടിനകത്തെ ഹാളിൽ നിറഞ്ഞതോടെ അദ്ദേഹത്തിന്റെ പഴയകാലം ഉൾപ്പെടെയുള്ള ഓർമ്മകൾ പരസ്പരം പങ്കിട്ടു. തുടർന്നും ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധിപേരാണ് എത്തിയത്. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി, സ്പീക്കർ എം.ബി.രാജേഷ്, വി.കെ.ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ കളക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ എന്നിവർ ഉൾപ്പെടെയുള്ള നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു.
2.15 ന് ഡി.സി.സി ഓഫീസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയി. വി.കെ.ശ്രീകണ്ഠൻ, എം.പി, ഷാഫി പറമ്പിൽ എ.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ മൃതദേഹം വഹിച്ചുള്ള വാഹനത്തെ അനുഗമിച്ചു. ഡി.സി.സി ഓഫീസിൽ അരമണിക്കൂർ പൊതുദർശത്തിനുവെച്ചു. തുടർന്ന് ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിലും ഷൊർണൂർ കനറാ ബാങ്കിന് മുന്നിലും പൊതുദർശനത്തിനുവെച്ചു. വൈകീട്ടോടെ കെ.എസ്.ആർ.ടി.സിയുടെ എയർ കണ്ടീഷൻ ബസിൽ മൃതദേഹം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സംസ്‌കരിക്കുന്നതിനായി ചെരുതുരുത്തി പൈങ്കുളത്തെ തറവാട്ടിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |