തളിപ്പറമ്പ്: മാലിന്യനിക്ഷേപം കാരണം നാശത്തിന്റെ വക്കിലെത്തിയിരുന്ന കരിമ്പത്തെ കറപ്പക്കുണ്ട് പ്രദേശത്തിന്റെ ജലശേഖര സംഭരണിയായി മാറുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കറപ്പക്കുണ്ടിന്റെ പുനരുജ്ജീവനത്തിനായി പ്രദേശത്തുകാർ ഏറെ വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു.
നഗരസഭ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. വറ്റാത്ത ജലശേഖരം ഉണ്ടായിരുന്ന കറപ്പക്കുണ്ടിന്റെ സ്വാഭാവിക നീരുറവകൾ ഇതിനകം നശിച്ചിരിക്കയാണ്. ഇപ്പോൾ മഴക്കാലത്ത് അള്ളാംകുളം നിറഞ്ഞാൽ ഒഴുകിയെത്തുന്ന വെള്ളവും മഴവെള്ളവും ചേർന്ന് ആറുമാസത്തോളം മാത്രമേ വെള്ളം ഉണ്ടാകുന്നുള്ളൂ. പ്രാഥമികഘട്ടത്തിൽ കറപ്പക്കുണ്ടിൽ അടിഞ്ഞ മണ്ണും മാലിന്യങ്ങളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിട്ടുണ്ട്.
ജലശേഖരം സംരക്ഷിക്കാനുള്ള വിധത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്ന് നടത്താനുള്ള ഒരുക്കത്തിലാണ് നഗരസഭ. ഇവിടെ സൗന്ദര്യവത്കരണത്തിനും പ്രാധാന്യം നൽകണമെന്ന ആവശ്യവും പ്രദേശവാസികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് വാർഡ് മെമ്പർ ഷബിത.
അതേസമയം, കറപ്പക്കുണ്ടിന്റെ പരിസരത്തുള്ള ഒരേക്കറിലധികം വരുന്ന റവന്യൂഭൂമി ഇതിനകം കൈയേറിയതായി പരാതി ഉണ്ട്
അത് ഒഴിവാക്കിയാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. സംസ്ഥാനപാതയിൽ നിന്ന് കറപ്പക്കുണ്ടിലേക്ക് പോകുന്ന വഴിയിലും വ്യാപകമായി റവന്യൂഭൂമി കൈയേറിയിട്ടുണ്ട്. ഈ ഭൂമി കൂടി വീണ്ടെടുക്കണമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടിരിക്കയാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |