കട്ടപ്പന: ഉറങ്ങിക്കിടന്ന ഭാര്യയെ കുടുംബ പ്രശ്‌നത്തെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം ഗൃഹനാഥനും ജീവനൊടുക്കി. പുറ്റടി ഹോളിക്രോസ് കോളേജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇളയ മകൾ ശ്രീധന്യ (18) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു മുറിയും അടുക്കളയുമുള്ള വീട്ടിലാണ് മൂന്നംഗ കുടുംബം താമസിച്ചിരുന്നത്. കിടപ്പുമുറി കർട്ടനുപയോഗിച്ച് തിരിച്ച് ഒരു വശത്ത് ദമ്പതികളും മറുവശത്ത് ശ്രീധന്യയുമായിരുന്നു കിടന്നിരുന്നത്. ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീകൊളുത്തുകയായിരുന്നു. തുടർന്ന് വീടാകെ തീപടർന്നു. പൊള്ളലേറ്റ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഉണർന്നത്.
നാട്ടുകാർ എത്തുമ്പോഴേക്കും ദേഹത്ത് തീപടർന്ന ശ്രീധന്യ വീട്ടുമുറ്റത്ത് വീണുകിടക്കുകയായിരുന്നു. തീ അണയ്‌ക്കാൻ അയൽവാസികൾ മുറിയിൽ കയറിയെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. തീ പടർന്നപ്പോഴുണ്ടായ തകർന്ന മേൽക്കൂരയിലെ ഷീറ്റുകൾ ദമ്പതികളുടെ ദേഹത്ത് വീണ നിലയിലായിരുന്നു. അതിനിടെ നാട്ടുകാർ ശ്രീധന്യയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലുമെത്തിച്ചു. പൊലീസും ഫയർഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചത്. അണക്കരയിൽ സോപ്പ് ഉത്പന്നങ്ങൾ വിൽക്കുന്ന 'ജ്യോതി സ്റ്റോഴ്സ്" നടത്തുന്നയാളാണ് രവീന്ദ്രൻ. ശ്രീധന്യ പുറ്റടി എൻ.എസ്.പി.എച്ച്.എസിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |