കോഴിക്കോട്: ജെൻഡർ സെൻസിറ്റീവായ ഒരു സമൂഹം രൂപപ്പെടുത്തുക എന്ന കേരള സർക്കാർ മുന്നോട്ടുവെച്ച ദൗത്യം ഏറ്റെടുക്കാൻ യുവതലമുറ മുന്നോട്ടു വരണമെന്ന് കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ലിംഗപദവിയും സാമൂഹികനീതിയും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്ത്രീകളെ എല്ലാ പൗരാവകാശങ്ങളും ഉള്ളവരായി മാറ്റിയെടുക്കണം. സ്ത്രീപക്ഷമോ പുരുഷപക്ഷമോ അവേണ്ടതല്ല സമൂഹം. ജനപക്ഷമാവണം. അതിന് ലിംഗ സമത്വം വേണം. വിദ്യാഭ്യാസ മേഖലയിലടക്കം വിവിധ മേഖലകളിൽ പുരോഗതി കൈവരിച്ചിട്ടും നമ്മുടെ നാട്ടിൽ പ്രത്യക്ഷമായും പരോക്ഷമായും പുരുഷാധിപത്യ മനോഭാവങ്ങൾ കാണാം.
ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക് നിയമ നിർമാണ സഭയിൽ മുന്നിലൊന്നെങ്കിലും സംവരണം തരണേ എന്ന് യാചനാ സ്വരത്തിൽ അഭ്യർത്ഥിക്കേണ്ട സ്ഥിതിയാണ്. നീതി നിർവഹണ മേഖലയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം തുലോം കുറവാണെന്ന് സുപ്രീംകോടതി ജഡ്ജിക്ക് പറയേണ്ടിവന്നു. സ്ത്രീകൾക്കും ട്രാൻജെൻഡർ വിഭാഗങ്ങൾക്കും തുല്യതയുള്ള വേദികൾ എന്നുണ്ടാകുന്നുവോ അന്നുമാത്രമേ സാമൂഹ്യനീതി കൈവരിക്കാൻ നമുക്കാകൂ. വളരേയേറെ വികലമായ ധാരണകൾ കേരളത്തിലുണ്ടെന്ന് മനസിലാക്കിയാണ് നമ്മുടെ സർക്കാർ ഒരു സ്ത്രീപക്ഷ സമൂഹം ഇവിടെ വേണമെന്ന് ഇത്തരം വേദികളിലൂടെ ജനങ്ങളോട് പറയാൻ നിർബന്ധിതരാവുന്നത്.
വനിതാശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്ത്രീസൗഹൃദാന്തരീക്ഷം ഉണ്ടാവണം. അങ്കണവാടികൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരെ ലിംഗസമത്വത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതികൾക്ക് കേരള വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നു എന്നുള്ളത് പ്രതീക്ഷ നൽകുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം, സൈറുന്നിസ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ മോഡറേറ്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |