തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്തിയ ഓൺലൈൻ ഒ.പി സംവിധാനം ജനപ്രിയമാകുന്നു. ഈ വർഷം ഇതുവരെ 65.52ലക്ഷം ഒ.പി ടിക്കറ്റ് ഇ ഹെൽത്തിലൂടെ ലഭ്യമാക്കി. 2012മുതൽ സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം ഈ വർഷമാണ് ജനങ്ങൾ ശരിയായ നിലയിൽ സ്വീകരിച്ചുതുടങ്ങിയത്. നിലവിൽ മെഡിക്കൽ കോളേജുകൾ,ജനറൽ,താലൂക്ക് ആശുപത്രികൾ,കുടുംബ,പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ലാബ് എന്നിങ്ങനെ 404കേന്ദ്രങ്ങളിലേക്കുള്ള ഒ.പിയും അപ്പോയ്മെന്റും ഓൺലൈനായി ലഭിക്കും.സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഒ.പിയെടുക്കാം. ഓൺലൈനിൽ ബുക്ക് ചെയ്ത് ഒ.പിയുടെയും ടോക്കണിന്റെയും പ്രിന്റ് എടുക്കാം.മൊബൈലിൽ എസ്.എം.എസും ലഭിക്കും.ഇവ ഏതെങ്കിലും ആശുപത്രിയിൽ കാണിച്ചാൽ മതി. ചികിത്സാരേഖകൾ ഓൺലൈനായി സൂക്ഷിക്കാനും സാധിക്കും. എല്ലാവരും ഓൺലൈൻ ഒ.പി സംവിധാനത്തിലേക്ക് എത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഈവർഷം ഇതുവരെ
(ഓൺലൈൻ ഒ.പിയെടുത്തവർക്ക് ലഭിച്ച സേവനങ്ങൾ)
എക്സേറ,സ്കാനിംഗ് പരിശോധകൾ ലഭ്യമായത് - 32,74,348 പേർക്ക്
തുടർ ചികിത്സ ആവശ്യമായവർക്കുള്ള വിശദമായ കുറിപ്പടി - 19,35,971
ലാബ് പരിശോധനകൾ ലഭ്യമായത് - 5,14,178
ഒ.പി എടുക്കാൻ
1.ehealth.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. ഏകീകൃത തിരിച്ചറിയൽ നമ്പർ (Unique Health ID) സൃഷ്ടിക്കണം.ആധാർ നമ്പർ നൽകുക. ആധാർ രജിസ്റ്റർ ചെയ്ത ഫോണിൽ ഒ.ടി.പി ലഭിക്കും. ഒ.ടി.പി നൽകിയാൽ പേരും വയസും തെളിയും. വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് സ്ഥിരമായ നമ്പരാണ്.ആദ്യതവണ 16അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പരും പാസ്വേഡും മൊബൈലിൽ ലഭിക്കും. തിരിച്ചറിയൽ നമ്പരും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക.റഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയശേഷം ആശുപത്രിയും വിഭാഗവും തിരഞ്ഞെടുക്കുക. തീയതി ക്ളിക്ക് ചെയ്താൽ ആ ദിവസത്തെ ടോക്കണുകൾ ദൃശ്യമാകും.സൗകര്യപ്രദമായ സമയത്തെ ടോക്കൺ എടുക്കാം.
'2022-23ൽ 200ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് നടപ്പിലാക്കും. ഇതിലൂടെ പ്രതിദിനം ഒരു ലക്ഷം പേർക്ക് ഇ ഹെൽത്ത് സേവനം നൽകുകയാണ് ലക്ഷ്യം.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |